കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നവജാതശിശുക്കളും അമ്മമാരും തറയില്‍
ഒരു ദിവസം ശരാശരി 60 പ്രസവങ്ങളാണ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നടക്കുന്നത്. ഇവിടെ ജനിച്ച് ദിവസങ്ങൾ മാത്രം പ്രായമായ കുഞ്ഞുങ്ങൾ കിടക്കുന്നത് വെറും നിലത്ത്. ഇതിന് തൊട്ടടുത്ത് ഗുരതരമായ അണുബാധയ്ക്ക് വരെ സാധ്യതയുള്ള തരത്തിൽ വൃത്തിഹീനമായ കക്കൂസുകൾ.
ഉപയോഗ ശൂന്യമായ കക്കൂസുകളിൽ മാലിന്യ കൂമ്പാരം. ഭക്ഷണഅവശിഷ്ടങ്ങൾ പോലുള്ള മാലിന്യങ്ങളും തരംതിരിക്കുന്നത് വാർഡിൽ തന്നെ. പ്രസവത്തിന് ഊഴം കാത്തു കിടക്കുന്ന സ്ത്രീകളും കിടക്കുന്നത് നിലത്ത്. കോഴിക്കോട് മെഡിക്കൽ കോളജിലെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും ആശുപത്രിയുടെ അവസ്ഥയാണിത്.
പുറത്തെ കാഴ്ചകളും അത്ര ശുഭകരമല്ല. പ്രവേശന കവാടത്തിൽ പൊട്ടിയ ഓടയിൽ നിന്നും മലിന ജലം പുറത്തേക്കൊഴുകി ദുർഗന്ധം വമിക്കുന്നു, കാത്തിരിപ്പ് കേന്ദ്രത്തിനടുത്തെ കക്കൂസ് ടാങ്കിനും വിള്ളലുണ്ട്. ചെറിയ കുഞ്ഞുങ്ങളുടെ തുണികൾ വിരിച്ചിടുന്ന സ്ഥലമാണിത്. ഇവിടെയും മാലിന്യം നിറഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങൾക്ക് മാരകമായ അണുബാധയുണ്ടാകാൻ മറ്റൊരു കാരണമാകും ഇത്.
ആരോഗ്യ മേഖലക്ക് കൂടുതൽ പരിഗണന നൽകുമെന്ന് ആവർത്തിക്കുന്ന സർക്കാറിന്‍റെ ശ്രദ്ധ ഇവിടങ്ങളിലേക്ക് കൂടി പതിയേണ്ടതുണ്ട്.