കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിൽ മൃതദേഹങ്ങൾ അഴുകുന്നു
കോഴിക്കോട് മെഡിക്കൽ കോളജിലെ മോർച്ചറിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസ് സംഘം രഹസ്യമായി പകർത്തിയ മൃതദേഹത്തിന്‍റെ ദൃശ്യങ്ങള്‍ തന്നെ തെളിവ്. പലതും അഴുകി ദുർഗന്ധം വമിക്കുന്നു. ചിലത് പായിൽ കെട്ടിയ നിലയിൽ വെറും നിലത്ത്. എല്ലാം അജ്ഞാത മൃതദേഹങ്ങൾ. ഇനി ബന്ധുക്കൾ എത്തിയാൽ തന്നെ ഇവയിൽ പലതും തിരിച്ചറിയാൻ പറ്റിയെന്ന വരില്ല. കാരണം മൃതദേഹങ്ങൾ സൂക്ഷിക്കുന്നതിലെ ഉത്തരവാദിത്തക്കുറവ്.
ദീർഘകാലം സൂക്ഷിക്കേണ്ട മൃതദേഹങ്ങൾ കേടാവാതിരിക്കാൻ -2 മുതൽ 2 വരെ താപനിലയെങ്കിലും വേണമെന്നിര്ക്കേ ഇവിടെ ആകെ ഉള്ളത് ഒരു കേന്ദ്രീകൃത എയർ കണ്ടീഷനിംഗ് സംവിധാനം മാത്രം. താപനില 15 ഡിഗ്രി സെൽഷ്യസിനും മുകളിൽ. നിയമപരമായ തടസ്സങ്ങൾ ഉള്ളതിനാൽ ഇവ സംസ്കരിക്കാനും കഴിയുന്നില്ല. ഫലത്തിൽ മൃതദേഹങ്ങളോടുള്ള അനാദരവ്. എന്നാൽ ഡിപ്പാർട്ട്മെന്‍റ് വിഭാഗം തലവന്‍റെ വിശദീകരണം മറിച്ചാണ്.
സംസ്ഥാനത്ത് ഏറ്റവുമധികം മൃതദേഹങ്ങൾ എത്തുന്ന മോർച്ചറിയാണ് കോഴിക്കോട് മെഡിക്കൽ കോളജിലേത്. മൃതദേഹങ്ങൾ അശാസ്ത്രീയമായി സൂക്ഷിക്കുന്നത് രോഗികൾക്കും ജീവനക്കാർക്കും ഗുരുതരമായ അണുബാധ പോലും ഉണ്ടാക്കിയേക്കാം.
ഇതിന്‍റെ ഗൗരവം പക്ഷേ മൃതദേഹങ്ങള്‍ എത്തിക്കുന്ന പൊലീസിനോ ഉത്തരവാദിത്തമുള്ള മെഡിക്കൽ കോളജ് അധികൃതർക്കോ ഇല്ല എന്നതാണ് യാഥാർത്ഥ്യം. ഇതിനും മുന്‍പും കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നും സമാനമായ സംഭവം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തതാണ്. അന്ന് വകുപ്പ് തലവനെതിരെ നടപടി ഉണ്ടായതിന് ശേഷമാണ് മൃതദേഹം സംസ്കരിക്കുന്നതിനാവശ്യമായ നടപടിയെടുത്തത്.