സുഞ്ജോൻ ഭീകരാക്രമണം: ഉത്തരവാദിത്തം ലഷ്കറെ ത്വയ്ബ ഏറ്റെടുത്തു
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ സുഞ്ജോനില്‍ സൈനിക ക്യാമ്പിന് നേരെ നടന്ന ഭീകരാക്രമണത്തിന്‍റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ലഷ്കറെ ത്വയ്ബ ഏറ്റെടുത്തു. ശനിയാഴ്ച പുലർച്ചെയാണ് സൈനിക ക്യാമ്പിന് നേരെ ഭീകരാക്രമണമുണ്ടായത്.
ആക്രമണം നടത്തിയ നാല് ഭീകരരെ സൈന്യം വധിച്ചു. അഞ്ച് സൈനികരും ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. കൂടാതെ ആറ് സൈനികര്‍ക്കും ആറ് തദ്ദേശീയര്‍ക്കും ആക്രമണത്തില്‍ പരിക്കേറ്റു. ഭീകരാക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി ഇന്നലെ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയിരുന്നു.
മണിക്കൂറുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് ആര്‍മി ക്വാര്‍ട്ടേഴ്സില്‍ ഒളിച്ചിരുന്ന ഭീകരരെ സൈന്യം കീഴടക്കിയത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ ഇന്ന് കശ്മീരിലെത്തും. ഇതിനിടെ, ശ്രീനഗറിലെ കരണ്‍ നഗറിലെ സി.ആര്‍.പി.എഫ് ക്യാമ്പിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ഈ ആക്രമണത്തിന്‍റെ ഉത്തരവാദിത്തവും ലഷ്കറെ ത്വയ്ബ ഏറ്റെടുത്തിട്ടുണ്ട്.