എം.ഐ. ഷാനവാസ് കേരള വികസനത്തിനായി നിലകൊണ്ട ജനപ്രതിനിധിയെന്ന് മുഖ്യമന്ത്രി
കേരള വികസനത്തിന് വേണ്ടി നിലകൊണ്ട ജനപ്രതിനിധിയെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി. പാര്‍ട്ടിക്കും പൊതു സമൂഹത്തിനും ഒരുപോലെ നഷ്ടമെന്ന് ഉമ്മൻചാണ്ടി . മികച്ച പാര്‍ലമെന്റേറിയനെ നഷ്ടമായെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി . കോണ്‍ഗ്രസിന് മാത്രമല്ല വ്യക്തിപരമായ നഷ്ടം കൂടിയെന്ന് രമേശ് ചെന്നിത്തല
തിരുവനന്തപുരം: വയനാട് എംപിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ എം ഐ ഷാനവാസിന്റെ നിര്യാണത്തിൽ അനുശോചിച്ച് രാഷ്ട്രീയ നേതാക്കള്‍. കേരള വികസനത്തിന് വേണ്ടി നിലകൊണ്ട ജനപ്രതിനിധിയെയാണ് എം.ഐ. ഷാനവാസിന്‍റെ വിയോഗത്തിലൂടെ നഷ്ടമായതെന്ന് മുഖ്യമന്ത്രി അനുശോചിച്ചു.
കേരള വികസനത്തിന് വേണ്ടി നിലകൊണ്ട ജനപ്രതിനിധി: മുഖ്യമന്ത്രി
മുതിർന്ന കോൺഗ്രസ് നേതാവും പാർലമെന്റംഗവുമായ എം.ഐ.ഷാനവാസിന്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. പാർലമെന്റംഗമെന്ന നിലയിൽ കേരളത്തിന്റെ വികസന കാര്യങ്ങളിൽ ശ്രദ്ധ പുലർത്തിയിരുന്ന നേതാവായിരുന്നു അദ്ദേഹമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
പാര്‍ട്ടിക്കും പൊതു സമൂഹത്തിനും തീരാനഷ്ടം: ഉമ്മൻചാണ്ടി
പാര്‍ട്ടിക്കും പൊതു സമൂഹത്തിനും തീരാനഷ്ടമാണ് ഷാനവാസിന്‍റെ വിയോഗമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി പ്രതികരിച്ചു. വിദ്യാർത്ഥി രാഷ്ട്രീയം മുതൽ ഷാനവാസിനെ നേരിട്ടറിയാം. ജനപ്രതിനിധി എന്ന നിലയിൽ ആത്മാർഥതയോടെയാണ് വിഷയങ്ങളിൽ ഏർപ്പെട്ടിരുന്നതെന്നും ഉമ്മൻചാണ്ടി അനുസ്മരിച്ചു.
കോണ്‍ഗ്രസിന് മാത്രമല്ല വ്യക്തിപരമായ നഷ്ടം: ചെന്നിത്തല
കോണ്‍ഗ്രസിന് മാത്രമല്ല വ്യക്തിപരമായ നഷ്ടം കൂടിയാണ് ഷാനവാസിന്‍റെ വിയോഗത്തിലൂടെ നഷ്ടമാതെന്ന് രമേശ് ചെന്നിത്തല. 24 മണിക്കൂറും പാർട്ടിയുടെ വിജയത്തിന് വേണ്ടി ചിന്തിക്കുന്ന നേതാവാണ് ഷാനവാസ് എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അനുസ്മരിച്ചു. പ്രത്യേക സന്ദർഭത്തിൽ കേരള രാഷ്ട്രീയത്തിൽ നിർണായക നിലപാട് സ്വീകരിച്ചതു വഴി തിരുത്തൽവാദികളെന്ന് അറിയപ്പട്ടവരാണ് താനും ജി. കാർത്തികേയനും ഷാനവാസും. ഇതിൽ രണ്ടു പേർ വിട്ടുപിരിഞ്ഞു. ഷാനവാസിന്‍റെ വിയോഗത്തിൽ ദുഃഖിക്കുന്നതായും ചെന്നിത്തല പറഞ്ഞു.
മികച്ച പാര്‍ലമെന്‍റേറിനെ നഷ്ടമായത്: പി.കെ. കുഞ്ഞാലിക്കുട്ടി
മികച്ച പാര്‍ലമെന്‍റേറിയനെ ഷാനവാസിന്‍റെ വിയോഗത്തിലൂടെ നഷ്ടമായെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി. വയനാട്ടിലെ കൃഷിക്കാരുടെ പ്രശ്നങ്ങൾ പാർലമെന്‍റിനുള്ളിലും പുറത്തും കൊണ്ടുവരാൻ പരിശ്രമിച്ച ജനപ്രതിനിധിയാണ് ഷാനവാസെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അനുസ്മരിച്ചു. ജീവിതത്തിൽ നന്മയുടെ ഭാഗത്ത് നിന്ന് ഒരു തിരുത്തൽ ശക്തിയായി പ്രവർത്തിച്ച നേതാവാണ് അദ്ദേഹമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.