ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാൻ സർക്കാർ സഹായം നൽകും
മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും ബാലകിരൺ അറിയിച്ചു.
തിരുവനന്തപുരം: കോവളത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ വിദേശ യുവതി ലിഗയുടെ മൃതദേഹം സ്വദേശത്ത് എത്തിക്കാനുള്ള നടപടി സംസ്ഥാന സർക്കാർ ഏറ്റെടുക്കും. സംസ്ഥാന സർക്കാരിന്റെ നിർദ്ദേശ പ്രകാരം ടൂറിസം മന്ത്രി ശ്രീ. കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ലിഗയുടെ കുടുംബത്തിന് അടിയന്തിര സഹായമായി അഞ്ച് ലക്ഷം രൂപയും നൽകും. അടുത്ത ദിവസം തന്നെ ലിഗയുടെ സഹോദരി ഇൽസിക്ക് തുക കൈമാറുമെന്ന് മന്ത്രിയുടെ നിർദ്ദേശ പ്രകാരം ഇൽസിയെ നേരിൽ കണ്ട് സംസ്ഥാന ടൂറിസം ഡയറക്ടർ പി.ബാലകിരൺ ഐ.എ.എസ്.അറിയിച്ചു.
ലിഗയുടെ മൃതദേഹം നാട്ടിൽ കൊണ്ട് പോകണമെന്ന് ഇൽസി ടൂറിസം ഡയറക്ടറെ അറിയിച്ചു. അതിന് വേണ്ടിയുള്ള നിയമ തടസങ്ങൾ മാറ്റാൻ സർക്കാരും ടൂറിസം വകുപ്പും മുൻകൈ എടുക്കുമെന്ന് ടൂറിസം ഡയറക്ടർ ഇൻസിയെ അറിയിച്ചു. കൂടാതെ മൃതദേഹം നാട്ടിൽ കൊണ്ട് പോകാനുള്ള ചിലവ്, ബന്ധുക്കളുടെ യാത്ര ചിലവ്, കേരളത്തിലെ താമസ ചിലവ് തുടങ്ങിയവ സംസ്ഥാന സർക്കാർ ഏറ്റെടുക്കുമെന്നും ബാലകിരൺ അറിയിച്ചു.
ലിഗയുടെ മരണത്തിൽ സംസ്ഥാന ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെയും, ടൂറിസം സെക്രട്ടറി ശ്രീമതി റാണി ജോർജിന്റേയും അനുശോചനം ഡയറക്ടർ ബാലകിരൺ ഇൽസി യെ അറയിച്ചു. ഡെപ്യൂട്ടി ഡയറക്ടർ വി.എസ് അനിൽ, അസിസ്റ്ററ്റ് പ്ലാനിംഗ് ഓഫീസർ ജി.ജയകുമാരൻ നായർ തുടങ്ങിയവർ ഡയറക്ടറോടൊപ്പം ഉണ്ടായിരുന്നു.