'പാര്‍ട്ടി ഓഫീസുകളില്‍ കയറി നിരങ്ങേണ്ട കാര്യമില്ല, ചൈത്ര തെരേസ ജോണിന് വിവരക്കേട്': എം എം മണി
ഏതു പാർട്ടി ഓഫീസിൽ ആയാലും പോലീസ് കയറി നിരങ്ങുന്നത് ശരിയല്ലെന്നാണ് സർക്കാർ നിലപാട്. കോണ്‍ഗ്രസുകാരോ ബിജെപിക്കാരോ തെറ്റിധരിപ്പിച്ചത് കൊണ്ടാകും ഡിസിപിയുടെ റെയ്ഡെന്നും എംഎം മണി
തൊടുപുഴ: സിപിഎം തിരുവനന്തപുരം ജില്ലാ കമ്മറ്റി ഓഫീസിലെ പോലീസ് റെയ്ഡ് ഡിസിപി ചൈത്ര തെരേസ ജോണിന്ടെ വിവരകേട് മൂലമെന്ന് എം എം മണി. ഏതു പാർട്ടി ഓഫീസിൽ ആയാലും പോലീസ് കയറി നിരങ്ങുന്നത് ശരിയല്ലെന്നാണ് സർക്കാർ നിലപാട്. കോണ്‍ഗ്രസുകാരോ ബിജെപിക്കാരോ തെറ്റിധരിപ്പിച്ചത് കൊണ്ടാകും ഡിസിപിയുടെ റെയ്ഡെന്നും എംഎം മണി തൊടുപുഴയിൽ പറഞ്ഞു.
അതേസമയം സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ റെയ്ഡ് നടത്തിയ എസ്പി ചൈത്ര തെരേസ ജോണിനെ ന്യായീകരിക്കുന്ന അന്വേഷണ റിപ്പോർട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി. സിപിഎം ഓഫീസിൽ പരിശോധന നടത്തിയ ചൈത്രയുടെ നടപടിയിൽ നിയമപരമായി തെറ്റില്ലെന്നാണ് എഡിജിപി മനോജ് എബ്രഹമിന്റെ റിപ്പോർട്ട്. ചൈത്രയെ ന്യായീകരിക്കുന്ന റിപ്പോർട്ടിൽ മറ്റൊരു ശുപാർശയൊന്നും കൂടാതെയാണ് ഡിജിപി മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് കൈമാറിയതെന്നാണ് സൂചന. യുവ ഉദ്യോഗസ്ഥക്കെതിരെ കടുത്ത നടപടികള്‍ പാടില്ലെന്ന പൊതു ധാരണയാണ് ഐപിഎസ് തലത്തിലുള്ളത്. അതുകൊണ്ടുതന്നെയാണ് എഡിജിപിയുടെ റിപ്പോർട്ടിൽ ഒരു ശുപാർശയും നൽകാതെ സർക്കാരിന്റെ തീരുമാനത്തിലേക്ക് ഡിജിപി വിട്ടത്.
ചൈത്രയെ ന്യായീകരിക്കുന്ന എഡിജിപിയുടെ റിപ്പോർട്ടിനെതിരെ സിപിഎമ്മിൽ അമർഷം പുകയുകയാണ്. കടുത്ത നിലപാട് വേണമെന്നാണ് സിപിഎമ്മിൻറെ ആവശ്യം. എന്നാൽ എഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥൻ അന്വേഷിച്ച ശുപാർകളൊന്നുമില്ലാത്ത റിപ്പോർട്ടിൻ മേൽ അച്ചടക്ക നടപടിയെത്താൽ ഉദ്യോഗസ്ഥക്ക് കോടതിയെ സമീപിക്കാൻ കഴിയും. അതിനാൽ സർക്കാർ ഇനി എന്ത് ചെയ്യുമെന്നാണ് അറിയേണ്ടത്.