മധ്യപ്രദേശ് ഉപതെരഞ്ഞെടുപ്പ്; രണ്ട് സീറ്റിലും കോണ്‍ഗ്രസിന് വിജയം
- മധ്യപ്രദേശില്‍ രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം
ഭോപ്പാൽ: മധ്യപ്രദേശില്‍ രണ്ട് നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് ജയം. കോണ്‍ഗ്രസ് സിറ്റിംഗ് സീറ്റുകളായ മംഗൗളി, കോലാറസ് നിയമസഭാ മണ്ഡലങ്ങളിൽ നടന്ന ഉപതെരഞ്ഞെടുപ്പിലാണ് വിജയം. മംഗൗളിയിൽ കോണ്‍ഗ്രസ് സ്ഥാനാർഥി ബ്രിജേന്ദ്ര സിംഗ് യാദവ് 2,107 വോട്ടുകൾക്ക് ബിജെപിയുടെ ഭായി സാഹബ് യാദവിനെ പരാജയപ്പെടുത്തി. കോലാറസിൽ മഹേന്ദ്ര സിംഗ് യാദവ് ബിജെപിയുടെ ദേവേന്ദ്ര ജയ്നിനെ വീഴ്ത്തി.
കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യയുടെ ലോക്സഭാ മണ്ഡലത്തിൽ ഉൾപ്പെട്ടതാണ് ഈ രണ്ടു മണ്ഡലങ്ങളും. കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകൾ കൂടിയാണ് ഇത്. കോണ്‍ഗ്രസ് എംഎൽഎമാരായ മഹേന്ദ്ര സിംഗ് കലുകേദ, റാം സിംഗ് യാദവ് എന്നിവരുടെ മരണത്തെ തുടർന്നാണ് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.
അതേ സമയം ഒഡീഷയിലെ ബിജെപുർ മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ ബിജു ജനതാദള്‍ (ബിജെഡി) സ്ഥാനാർഥിക്ക് വൻ ജയം. ബിജെഡി സ്ഥാനാർഥി റിത സഹു 41,933 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു. അതേസമയം, സിറ്റിംഗ് സീറ്റിൽ മത്സരിച്ച കോൺഗ്രസ് സ്ഥാനാർഥിക്ക് കെട്ടിവച്ച പണം പോലും കിട്ടിയില്ല.