മലയാളി പൊലീസുകാരന് തമിഴ്നാട് പൊലീസിന്റെ മര്‍ദ്ദനം
ചെങ്കോട്ട: മലയാളിയായ പോലീസ് ഉദ്യോഗസ്ഥനെ ചെങ്കോട്ടയില്‍ വെച്ച് തമിഴ് നാട് പോലീസ് മർദ്ദിച്ച കേസില്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി. കേസില്‍ ഉള്‍പ്പെട്ടതിനാല്‍ ഇപ്പോള്‍ സസ്പെന്‍ഷനിലായ വിതുര സിവില്‍ പോലീസ് ഓഫീസര്‍ നവാസ് ആണ് പരാതിക്കാരന്‍.
ഈ മാസം ഒന്‍പതിന് തെങ്കാശിയില്‍ ഒരു ബന്ധുവിവാഹത്തില് പങ്കെടുത്തതിന് ശേഷം നാട്ടിലേക്ക് തിരിച്ച് വരികയായിരുന്ന നവാസും കുടുംബവും ഭക്ഷണം കഴിക്കാനായി തങ്ങള് സഞ്ചരിച്ചിരുന്ന ഇന്നോവ കാര്‍ ചെങ്കോട്ട ജംഗ്ഷനില്‍ നിര്‍ത്തിയപ്പോഴാണ് സംഭവം. വണ്ടി തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്തിരുക്കുകയാണെന്ന് ക്കാണിച്ച് ഒരു തമിഴ്നാട് പോലീസ് ഉദ്ദ്യോഗസ്ഥന്‍ വണ്ടിയെടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടെന്ന് നവാസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു.
ആ സമയത്ത് ഡ്രൈവര്‍ സീറ്റില്‍ ഇരുന്ന നവാസിന്റെ 17 വയസ്സുള്ള മകനോട് പൊലീസ് വണ്ടി മാറ്റുവാന്‍ ആവശ്യപ്പെട്ടു. എന്നാല് തനിക്ക് വണ്ടിയോടിക്കാന്‍ അറിയില്ലായെന്ന് മകന് ആംഗ്യം കാട്ടിയതോടെ അവര് പ്രകോപിതരായി എന്ന് നവാസ് പറയുന്നു.
തെറ്റായി പാര്‍ക്ക് ചെയ്തതിന് ആദ്യം 200 രൂപ ഫൈന്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടങ്കിലും തുക പിന്നീട് 500 ആയി വര്‍ദ്ധിപ്പിച്ചത്രേ. രസീത് നല്കിയാല് 500 രൂപ അടയ്ക്കാമെന്ന് പറഞ്ഞതോടെ തമിഴ്നാട് പോലീസ് തന്നെ മര്‍ദ്ദിച്ച് തുടങ്ങിയയെന്ന് നവാസ് പറഞ്ഞു. ഏതാണ്ട് രണ്ട് മണിക്കൂറോളം കുടുംബത്തിനും തനിക്കും പൊതുറോഡില് മര്‍ദ്ധനം അനുഭവിക്കേണ്ടി വന്നു.
പിന്നീട് ചെങ്കോട്ട സി ഐ ശിവപ്രദാവന്‍ സ്ഥലത്ത് എത്തുകയും തങ്ങളെ സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നു. അവിടെ വെച്ചും തനിക്കും കുടുംബത്തിനും മര്‍ദ്ധനമേറ്റു. സ്റ്റേഷനിലെത്തിയ ഡിവൈഎസ്പിയ്ക് പരാതി നല്‍കുകയും മര്‍ദ്ധനമേറ്റ തങ്ങളെ തുടര്‍ന്ന് ചെങ്കോട്ട ഗവര്‍ണ്‍മെന്‍റ് ആശുപത്രിയിലേക്കും, തെങ്കാശി ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു. ഇളയ ഇരട്ട കുട്ടികളിലൊരാളെ വണ്ടിയല്‍നിന്ന് എടുത്തെറിഞ്ഞതിനെ തുടര്‍ന്ന് കുട്ടിയുടെ തലയ്ക്ക് ക്ഷതമേറ്റിട്ടുണ്ട്, നവാസ് പറഞ്ഞു.
ആശുപത്രിയില്‍ നിന്നും ഏലത്തൂര്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി വീണ്ടും മര്‍ദ്ദിച്ചു. നവാസിന്‍റെ മക്കളായ ആഷിഖ് ഷാ ,അസ്ലം ഷാ , ബന്ധുവായ ഷാജു എന്നിവര്‍ക്കെതിരെയും കേസ് ഉണ്ട്. മൂത്ത മകന്‍ ആഷിഖ് ഷാ ആണ് ഒന്നാം പ്രതി. ചെങ്കോട്ട കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത തന്നെ ചെങ്കോട്ട സബ് ജയിലില്‍ പാര്‍പ്പിക്കാതെ 65 കിലോമീറ്റര്‍ അകലെയുള്ള സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയതില്‍ ദുരൂഹതയുണ്ടെന്ന് നവാസിന്‍റെ പറഞ്ഞു.
ആറ് ദിവസങ്ങള്‍ക്ക് ശേഷം ജാമ്യത്തിലിറങ്ങിയ അന്നു തന്നെ സസ്പെന്‍ഷനിലാവുകയായിരുന്നു.പതിനൊന്ന് ദിവസത്തോളം നെടുമങ്കാട് ഗവര്‍ണ്‍മെന്‍റ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കുടുംബത്തെ ഇന്നലെയാണ് ഡിസ്ചാര്‍ജ് ചെയ്തത് നവാസ് പറഞ്ഞു.
പോലീസുകാരെ ആക്രമിച്ചുവെന്ന കേസ് കെട്ടിച്ചമച്ചതാണെന്നും തന്‍റെ കൈയ്യില്‍ നിന്ന് കൈക്കൂലി വാങ്ങിക്കുകയായരുന്നു പോലീസുകാരുടെ ലക്ഷ്യമെന്നും നവാസ് ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനോട് പറഞ്ഞു. വണ്ടിപാര്‍ക്ക് ചെയ്തതിന്‍റെ നൂറ് മീറ്റര്‍ പരിധിയില്‍പ്പോലും നോ പാര്‍ക്കിങ്ങ് ഇല്ലായെന്നും തെളിവ് തന്‍റെ കൈയ്യിലുണ്ടെന്നും നവാസ് പറഞ്ഞു.
തിരുനെല്‍വേലി ഡിജിപി, എസ് പി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതികൊടുക്കുമെന്ന് നവാസ് പറഞ്ഞു.