ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം വീതം നൽകും; പശ്ചിമബംഗാൾ സർക്കാർ
കൊല്ലപ്പെട്ട ബംഗളൂരു മാണ്ഡ്യ സ്വദേശിയായ സൈനികന്‍ എച്ച് ഗുരുവിന്‍റെ കുടുംബത്തിന് നടി സുമലത അംബരീഷ് അരേക്കർ ഭൂമി വാഗ്ദാനം ചെയ്തിരുന്നു. ഗുരുവിന്റെ സംസ്‌കാരം നടത്തുന്നതിന് കുടുംബത്തിന് സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല.
കൊൽക്കത്ത: പുൽവാമ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് ധനസഹായം നൽകാനൊരുങ്ങി പശ്ചിമബംഗാൾ സർക്കാർ. സംസ്ഥാനത്ത് നിന്നുള്ള രണ്ട് സൈനികരാണ് ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വീതവും അടുത്ത ബന്ധുക്കൾക്ക് ജോലിയും മമതാ സർക്കാർ വാഗ്ദാനം ചെയ്തിട്ടുണ്ട്.
ഭീകരാക്രമണത്തിന് പിന്നാലെ വിരമൃത്യു വരിച്ച ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായ ഹസ്തവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. ക്രിക്കറ്റ്, ചലച്ചിത്രമേഖലകളിൽ നിന്നും നിരവധി പേർ ജവാന്മാരുടെ കുടുംബങ്ങൾക്ക് സഹായങ്ങൾ വാഗ്ദാനം ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ബംഗളൂരു മാണ്ഡ്യ സ്വദേശിയായ സൈനികന്‍ എച്ച് ഗുരുവിന്‍റെ കുടുംബത്തിന് നടി സുമലത അംബരീഷ് അരേക്കർ ഭൂമി വാഗ്ദാനം ചെയ്തിരുന്നു. ഗുരുവിന്റെ സംസ്‌കാരം നടത്തുന്നതിന് കുടുംബത്തിന് സ്വന്തമായി ഭൂമി ഉണ്ടായിരുന്നില്ല. ഇതറിഞ്ഞാണ് ഗുരുവിന്റെ കുടുംബത്തിന് അരയേക്കര്‍ ഭൂമി ദാനം ചെയ്യാന്‍ സുമലത തയ്യാറായത്.
മരിച്ച സൈനികരുടെ മക്കളുടെ വിദ്യാഭ്യാസ ചെലവ് ഏറ്റെടുക്കാമെന്ന് മുന്‍ ഇന്ത്യന്‍ താരം വീരേന്ദര്‍ സെവാഗ് പറഞ്ഞിരുന്നു. കുട്ടികൾക്ക് തന്റെ സെവാഗ് ഇന്റര്‍നാഷണല്‍ സ്കൂളില്‍ വിദ്യാഭ്യാസം നല്‍കാനും ഒരുക്കമാണെന്നും സെവാഗ് ട്വിറ്ററില്‍ കുറിച്ചിരുന്നു.