Asianet News MalayalamAsianet News Malayalam

വിദ്യാര്‍ത്ഥിനിയെ വെടിവെച്ച് കൊന്നശേഷം ദുബായില്‍ ഒളിച്ച് താമസിച്ച വിദേശി പിടിയിലായി

ജനുവരിയിലാണ് പെണ്‍കുട്ടിയെ മുജാഹിദ് അഫ്രീദി വെടിവെച്ച് കൊന്നത്. പിന്നീട് പൊലീസ് അന്വേഷിക്കുന്നതിനിടെ ഇയാള്‍ വേഷം മാറി വിദേശത്തേക്ക് കടന്നു.

Man arrested in Dubai for killing medical student in Pakistan

ദുബായ്: സ്വന്തം നാട്ടില്‍ കൊലപാതകം നടത്തിയെ ശേഷം വേഷം മാറി ദുബായിലെത്തിയ പാകിസ്ഥാനി യുവാവ് പൊലീസിന്റെ പിടിയിലായി.  പാകിസ്ഥാനിലെ അബട്ടാബാദില്‍ മൂന്നാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന അസ്മ റാനിയെ കൊലപ്പെടുത്തിയ ശേഷം  വിവിധ രാജ്യങ്ങളില്‍ വേഷം മാറി സഞ്ചരിച്ച് അവസാനം ദുബായിലെത്തിയപ്പോഴാണ് കൊലയാളിയായ മുജാഹിദ് അഫ്രീദി പിടിയിലായത്.

ജനുവരിയിലാണ് പെണ്‍കുട്ടിയെ മുജാഹിദ് അഫ്രീദി വെടിവെച്ച് കൊന്നത്. പിന്നീട് പൊലീസ് അന്വേഷിക്കുന്നതിനിടെ ഇയാള്‍ വേഷം മാറി വിദേശത്തേക്ക് കടന്നു. തുടര്‍ന്ന് ഇന്റര്‍പോള്‍ വഴി പാകിസ്ഥാന്‍ അധികൃതരുടെ സന്ദേശം ലഭിക്കുകയായിരുന്നുവെന്ന് ദുബായ് പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല അല്‍ ഖലീഫ അല്‍ മെറി അറിയിച്ചു. ഇയാള്‍ ദുബായിലും എത്താന്‍ സാധ്യതയുണ്ടെന്നായിരുന്നു അറിയിപ്പ്. എന്നാല്‍ സന്ദേശം ലഭിക്കുന്നതിന് മുന്‍പ് തന്നെ മറ്റൊരു ഗള്‍ഫ് രാജ്യത്ത് നിന്ന് ഇയാള്‍ ദുബായില്‍ എത്തിയിരുന്നു. താടിയും മുടിയും വടിച്ച് രൂപം മാറ്റിയാണ് രാജ്യത്ത് കടന്നതെങ്കിലും തങ്ങള്‍ കൊലയാളിയെ തിരിച്ചറിഞ്ഞുവെന്ന് ദുബായ് പൊലീസ് കമാന്‍ഡര്‍ പറഞ്ഞു.

കുറച്ച് ദിവസം ഉദ്ദ്യോഗസ്ഥര്‍ ഇയാളെ നിരീക്ഷിച്ചു. പിന്നീട് താമസ സ്ഥലത്ത് ചെന്ന് പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. തന്നെ അന്വേഷിച്ച് പൊലീസ് എത്തിയപ്പോള്‍ ഇയാള്‍ ഞെട്ടിപ്പോയെന്നും ഒരിക്കലും പിടികൂടപ്പെടില്ലെന്ന വിശ്വാസത്തിലാണ് രാജ്യത്ത് ഇയാള്‍ കഴിഞ്ഞുവന്നതെന്നും ദുബായ് പൊലീസ് അധികൃതര്‍ അറിയിച്ചു. പ്രതിയെ പിന്നീട് പാകിസ്ഥാന് കൈമാറി. മറ്റൊരു കൊലപാതക കേസിലും ഇയാള്‍ പ്രതിയാണെന്ന് പാകിസ്ഥാന്‍ ദുബായ് പൊലീസിനെ അറിയിച്ചിട്ടുണ്ട്.

Follow Us:
Download App:
  • android
  • ios