മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് ഏഴു വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും
2010 ൽ നടന്ന സംഭവത്തിൽ എട്ടു വർഷത്തിന് ശേഷമാണ് വിധി. മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്താണ് ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ദളിത് യുവതിയെ പീഡിപ്പിച്ചത്.
പാലക്കാട്: മാനസിക വെല്ലുവിളി നേരിടുന്ന ദളിത് യുവതിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഏഴു വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. തള്ളച്ചിറ സ്വദേശി ശ്രീധരനെയാണ് മണ്ണാർക്കാട് പ്രത്യേക കോടതി ശിക്ഷിച്ചത്. 2010 ൽ നടന്ന സംഭവത്തിൽ എട്ടു വർഷത്തിന് ശേഷമാണ് വിധി. മാതാപിതാക്കൾ ഇല്ലാതിരുന്ന സമയത്താണ് ഇയാൾ മാനസിക വെല്ലുവിളി നേരിടുന്ന ദളിത് യുവതിയെ പീഡിപ്പിച്ചത്.
യുവതി ഗർഭിണി ആയതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ പരാതി നൽകി. മണ്ണാർക്കാട് സിഎെയായിരുന്ന സുരേഷ് ബാബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചതും പ്രതിയെ പിടികൂടിയതും. കേസിൽ 20 സാക്ഷികളെ കോടതി വിസ്തരിച്ചു. പിഴ തുകയായ 1 ലക്ഷം രൂപ യുവതിക്ക് നൽകാനും മണ്ണാർക്കാട് പ്രത്യേക കോടതി വിധിച്ചു.