അച്ഛനെ തേടി അലഞ്ഞ മക്കള്‍ക്ക് കിട്ടിയത് മെഡിക്കല്‍കോളേജില്‍ പഠിക്കാന്‍ വച്ച മൃതദേഹം
പത്തനംതിട്ട: പേരക്കുട്ടിയെ കാണാനായി ഛത്തീസ്ഖഢില്‍ നിന്ന് കേരളത്തിലേക്ക് യാത്രയായ എം.കെ. ഭാസ്‌കരനെ കാണാതായതോടെ മക്കള്‍ അന്വേഷിച്ചിറങ്ങി. ഒടുവില്‍ അവര്‍ക്ക് കണ്ടെത്താനായാത് അഞ്ജാതമൃതദേഹമെന്ന പേരില്‍ മെഡിക്കല്‍കോളേജില്‍ പഠിക്കാന്‍ നല്‍കിയ സ്വന്തം അച്ഛന്റെ ശവ ശരീരം.
അനാഥ മൃതദേഹമായി കണക്കാക്കി മൃതദേഹം കോട്ടയം മെഡിക്കല്‍കോളജിലെ വിദ്യാത്ഥികള്‍ക്ക് പഠിക്കാന്‍ നലകിയ സംഭവത്തിന് എതിരെ പരാതിയുമായി. ബന്ധുക്കള്‍ രംഗത്തെത്തിയതോടെയാണ് സംഭവം പുറത്തായത്. റയില്‍വേ പോലീസിന് എതിരെയും കോട്ടയം മെഡിക്കല്‍കോളജ് ആധികൃതര്‍ക്ക് എതിരെയും നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.
അടൂര്‍സ്വദേശിയും ഛത്തിസ്ഗഡില്‍ സ്ഥിരം താമസക്കാരനുമായ എം കെഭാസ്‌കരന്റ മൃതദേഹമാണ് ബന്ധുക്കളെ അറിയിക്കാതെ വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ നല്‍കിയത്. കഴിഞ്ഞ ഏപ്രില്‍ അഞ്ചിനാണ് അടൂര്‍ സ്വദേശിയായ എം കെ ഭസ്‌കരന്‍ മകന്റെ കുട്ടിയെ കാണുന്നതിന് വേണ്ടി ഛത്തിസ്ഗഡില്‍ നിന്നും കേരളത്തിലേക്ക് യാത്ര പുറപ്പെട്ടത്. ഏപ്രില്‍ ഏഴിന് ഭാസ്‌കരനെ ആലുവയില്‍ വച്ച് ട്രയിനിന് ഉള്ളില്‍ അവശനിലയില്‍ കാണപ്പെട്ടു.
തുടര്‍ന്ന് റെയില്‍ വേപോലീസ് എത്തി ഭസ്‌കരനെ ഏറണാകുളം ആശുപത്രിയിലേക്ക് മാറ്റി. അവിടെനിന്നും കോട്ടയം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തിന് ശേഷം അനാഥനാണന്ന് കണക്കാക്കി മൃതദേഹം മെഡിക്കല്‍
വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നതിന് വേണ്ടി അനാട്ടമി വിഭാഗത്തിന് കൈമാറി. അതേസമയം ഭാസ്‌കരന്റെ കൈവശമുണ്ടായിരുന്ന ബാഗ് റെയില്‍വേ പോലിസ് പരിശോധിക്കുകയോ വിവരങ്ങള്‍ ശേഖരിച്ച് ബന്ധുക്കളെയോ അറിച്ചില്ല.
ഏറെ നാളത്തെ അന്വേഷണത്തിന് ശേഷമാണ് മൃതദേഹം കോട്ടയം മെഡിക്കല്‍കോളജ് ആശുപത്രിയ് ഉള്ളതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചത്. ബന്ധുക്കള്‍ എത്തിയപ്പോഴേക്കും മൃതദേഹം വികൃതമായിരുന്നു. ചില പാടുകള്‍ കണ്ട് മനസ്സിലാക്കിയാണ് ഭാസ്‌കരന്റെ മൃതദേഹം തിരിച്ചറിഞ്ഞത്. മരണവിവരം ബന്ധുക്കളെയും പോലിസിനെയും അറിയിക്കുന്ന കാര്യത്തില്‍ വിഴ്ചവരുത്തിയതില്‍ ആശുപത്രി അധികൃതര്‍ക്ക് എതിരെ അ്ന്വേഷണം ആവശ്യപ്പെട്ട് ബന്ധുക്കള്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി കഴിഞ്ഞു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം കഴിഞ്ഞ ദിവസം ഭാസ്‌കരന്റെ മൃതദേഹം അടൂരിലെ മിത്രപുരത്തുള്ള വീട്ടില്‍ സംസ്‌കരിച്ചു.