ഓഖി ദുരന്തം: മരണം 71 ആയി; തെരച്ചില്‍ ഗോവന്‍ തീരം വരെ വ്യാപിപ്പിക്കുന്നു
തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് ദുരന്തത്തില്‍ കാണാതായവര്‍ക്കായുള്ള തെരച്ചില്‍ ഗോവന്‍ കടല്‍ തീരം വരെ വ്യാപിപ്പിക്കുന്നു. 18 ദിവസം ദിവസവും തെരച്ചില്‍ തുടരുന്ന സാഹചര്യത്തില്‍, സഹകരിക്കണമെന്ന് ബോട്ടുടമകളോട് മുഖ്യമന്ത്രി പിണറായി വിജയന് ആവശ്യപ്പെട്ടു. അതേസമയം, വടകര ഉള്‍ക്കടലില്‍ നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തിയതോടെ ഓഖിയില്‍ മരിച്ചവരുടെ എണ്ണം 71 ആയി.
തെരച്ചിലിനായി 200 ബോട്ടെങ്കിലും കടലില്‍ ഇറക്കാന്‍ ബോട്ട് ഉടമകള്‍ തയ്യാറാവണമെന്ന നിര്‍ദ്ദേശം മുഖ്യമന്ത്രി മുന്നോട്ടുവെട്ടു. കൊച്ചി മുതല്‍ ഗോവന്‍ തീരം വരെ തെരച്ചില്‍ നടത്തുന്നതിനുവേണ്ടിയാണിത്. കാണാതായവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ എല്ലാവിധ സംവിധാനങ്ങളും ഉപയോഗപ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചു. അവസാന ആളിനേയും കണ്ടെത്തിയതിന് ശേഷമെ തിരച്ചില്‍ അവസാനിപ്പിക്കുകയുള്ളൂവെന്നും മുഖ്യമന്ത്രി ഉറപ്പ് നല്കി. മത്സ്യത്തൊഴിലാളി സംഘടനകളുമായും മുഖ്യമന്ത്രി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.
ഓഖി ദുരന്തത്തില്‍ കാണാതായവരുടെ പുതിയ കണക്കുമായി സർക്കാർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. സംസ്ഥാനത്ത് 300 പേരെയാണ് ഇനിയും കാണ്ടെത്താനുള്ളതെന്നാണ് സര്‍ക്കാരിന്റെ ഒൗദ്യോഗിക കണക്ക്. മരിച്ചവരിൽ 40 പേരെ ഇനിയും തിരിച്ചറിയാനുണ്ടെന്നും കണക്കുകൾ പറയുന്നു. പൊലീസ്, ഫിഷറിസ്, ദുരന്ത നിവാരണ വകുപ്പുകള്‍ സംയുക്തമാക്കിയിറക്കിയാണ് പുതിയ കണക്ക് പുറത്ത് വിട്ടത്. തിരുവനന്തപുരത്ത് നിന്ന് 255 പേരെ കാണാതായിട്ടുണ്ട്. കൊച്ചിയിൽ നിന്ന് 32 പേരും, കൊല്ലത്ത് നിന്ന് 13 പേരെയുമാണ് കണ്ടെത്താനുള്ളത്.