കാണാതായ തൃണമൂൽ നേതാവ് കൊല്ലപ്പെട്ട നിലയിൽ ; പിന്നിൽ ബിജെപിയെന്ന് ആരോപണം
ഹൂഗ്ലിയിലെ ദാദ്‍പ്പൂര്‍ ഗ്രാമത്തില്‍ നിന്നും രണ്ട് കിലോമീറ്റർ ആകലെയുള്ള ഒരു കുറ്റിക്കാട്ടിലാണ് റിതേഷിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു.
കൊൽക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ സത്യജിത്ത് ബിശ്വാസിനെ വെടിവെച്ച് കൊലപ്പെടുത്തിയതിന് പിന്നാലെ മറ്റൊരു തൃണമൂല്‍ നേതാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ഹൂഗ്ലി ജില്ലയിലെ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ചെയര്‍മാനായ റിതേഷ് റോയി(45)യെയാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ഈസ്റ്റ് മിഡ്‌നാപൂര്‍ ജില്ലയിലെ മരിഷ്ദാ സ്വദേശിയായ റിതേഷ് റോയിയെ ഫെബ്രുവരി ഏഴ് മുതലാണ് കാണാതായത്.
ഹൂഗ്ലിയിലെ ദാദ്‍പ്പൂര്‍ ഗ്രാമത്തില്‍ നിന്നും രണ്ട് കിലോമീറ്റർ ആകലെയുള്ള ഒരു കുറ്റിക്കാട്ടിലാണ് റിതേഷിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നത്. റോയിയുടെ തൊണ്ടയിലും കണ്ണിലും ബാഹ്യമായ പരിക്കുകൾ കണ്ടെത്തിയിട്ടുണ്ട്.
അതേസമയം ഇത് രാഷ്ട്രീയ കൊലപാതകമാണെന്നും പിന്നില്‍ ബിജെപിയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. നേരത്തെ ഇടതുമുന്നണിക്കൊപ്പം നിന്നിരുന്ന അക്രമികള്‍ ഇപ്പോള്‍ ബിജെപിക്കൊപ്പമാണെന്ന് സംസ്ഥാന ഗതാഗത മന്ത്രി സുബേന്ദു അധികാരി പറഞ്ഞു.
പശ്ചിമ ബംഗാളിലെ നാദിയ ജില്ലയിലെ കൃഷ്ണഗഞ്ച് മണ്ഡലത്തിലെ എംഎല്‍എ സത്യജിത്ത് ബിശ്വാസ് കഴിഞ്ഞ ആഴ്ചയാണ് വെടിയേറ്റ് മരിച്ചത്. സരസ്വതി പൂജയോട് അനുബന്ധിച്ച പരിപാടി ഉദ്ഘാടനം ചെയ്തതിന് പിന്നാലെയായിരുന്നു ബിശ്വാസിന് വെടിയേറ്റത്. തുടർന്ന് ബിജെപി നേതാവും മുൻ റയിൽവേ മന്ത്രിയുമായ മുകുൾ റോയ്‍ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. എന്നാൽ കോൺഗ്രസിലെ ആഭ്യന്തരപ്രശ്നങ്ങളാണ് സത്യജിത്ത് ബിശ്വാസിന്‍റെ കൊലപാതകത്തിന് പിന്നിലെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.