കേരളത്തിലെ സിപിഎം ആക്രമണങ്ങൾക്കെതിരെ പോരാടണമെന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ സിപിഎം ആക്രമണങ്ങൾക്കെതിരെ പോരാടണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആക്രമണങ്ങളെ അപലപിച്ച് ബി ജെ പി ദേശീയ നിർവ്വാഹക സമിതി പ്രമേയം പാസാക്കി . അക്രമണത്തിനെതിരെ സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തുന്ന പദയാത്ര പയ്യന്നൂരിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യും.
കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍ക്കെതിരായ ആക്രമണങ്ങളെ ബിജെപി ദേശീയ നിര്‍വ്വാഹകസമിതി യോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും ദേശീയ അധ്യക്ഷൻ അമിത് ഷായും അപലപിച്ചു. ആക്രമങ്ങൾക്കെതിരെ പൊതുജനാഭിപ്രായം തേടി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നടത്തുന്ന പദയാത്രയ്ക്ക് രാജ്യവ്യാപകമായി ഐകദാര്‍ഡ്യം പ്രഖ്യാപിക്കണമെന്ന് പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. പദയാത്രയ്ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ദില്ലിയിലെ സിപിഎം ആസ്ഥാനത്തേക്ക് സമാധാനപരമായി പദയാത്ര നടത്തണമെന്നും മോദി ആവശ്യപ്പെട്ടു. കുമ്മനത്തിന്‍റെ പദയാത്രയിൽ കേന്ദ്ര നേതാക്കളുടെ പങ്കാളിത്തം ഉറപ്പാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു.
കുമ്മനത്തിനമ്‍റെ പദയാത്ര പയ്യന്നൂരിൽ അടുത്ത മാസം മൂന്നിന് ദേശിയ അധ്യക്ഷൻ അമിത് ഷാ ഉദ്ഘാടനം ചെയ്യും. അഞ്ചിന് മുഖ്യമന്ത്രി പിണറായി വിജയന്‍റെ മണ്ഡലമായ ധർമ്മടത്തും പിണറായിയിലൂടെയും കടന്നുപോകുന്ന പദയാത്രയിലും അമിത് ഷാ പങ്കെടുക്കും. സമാപന സമ്മേളനം 17ന് തിരുവനന്തപുരത്ത് അമിത് ഷാ ഉദ്ഘാടനം ചെയ്യും. ഇടത് ഭരണമുള്ള കേരളത്തിലും ത്രിപുരയിലുമടക്കം മാധ്യമ പ്രവർത്തകർക്കെതിരായ ആക്രമണങ്ങളെ അപലപിച്ചും ബി ജെ പി ദേശീയ നിര്‍വ്വാഹകസമിതി രാഷ്ട്രീയ പ്രമേയം പാസാക്കി. കേരളത്തിലെ എൻ ഡി എയിൽ ബി ഡി ജെ എസിന്റെ അതൃപ്തി സംസ്ഥാന ഘടകം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. ബോർഡ് കോർപ്പറേഷൻ സ്ഥാപനങ്ങൾ അധ്യക്ഷ പദം വേണമെന്ന ബി ഡി ജെ എസിന്റെ ആവശ്യം സ്വാഭാവികമാണെന്ന് സംസ്ഥന അധ്യക്ഷൻ കുമ്മനം രാജശേഖരൻ അമിത് ഷായെ അറിയിച്ചു.