അടുത്ത തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി പ്രധാനമന്ത്രിയാകില്ല: ശരത് പവാര്‍
2019ൽ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും നിലവിലെ അധികാര സമവാക്യത്തില്‍ മാറ്റം വരുമെന്നും ദില്ലിയിലും മഹാരാഷ്ട്രയിലും പുതിയ മാറ്റങ്ങള്‍ കടന്നുവരുമെന്നും അദ്ദേഹം പറഞ്ഞു.
മുംബൈ: 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദി പ്രധാനമന്ത്രി ആകില്ലെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍. അടുത്ത തെരഞ്ഞെടുപ്പിൽ കേന്ദ്രത്തിൽ പുതിയ സർക്കാർ വരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യാ ടുഡേയുടെ മുംബൈ മന്ദാന്‍ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
2019ൽ കേന്ദ്രത്തിലും മഹാരാഷ്ട്രയിലും നിലവിലെ അധികാര സമവാക്യത്തില്‍ മാറ്റം വരുമെന്നും ദില്ലിയിലും മഹാരാഷ്ട്രയിലും പുതിയ മാറ്റങ്ങള്‍ കടന്നുവരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ രാഷ്ട്രീയ സ്ഥിതി 2004ലെ രാഷ്ട്രീയാവസ്ഥയുമായി ഏറെക്കുറെ തുല്യമാണ്. ഒരു പാർട്ടി മാത്രമായി 2019 ൽ കേന്ദ്രത്തിൽ അധികാരത്തിൽ തുടരുന്നതിന് സാധ്യതയില്ല. ഒരു പാര്‍ട്ടിക്കും അതിനാവശ്യമായ ജനപിന്തുണ ലഭിക്കുകയുമില്ല. 2004ലെപ്പോലെ ഒരു പാർട്ടിക്കും ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും മൻമോഹൻ സിങ്ങിന്റെ കീഴിൽ ഒരു സർക്കാർ 10 വർഷം തികച്ചതു പോലെയാകും സംഭവിക്കുകയെന്നും അദ്ദേഹം പറഞ്ഞു.
2004ലെ ലോക്സഭ തെരഞ്ഞെടുപ്പ് നടക്കുമ്പോൾ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഗവണ്‍മെന്റിന്റെ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി ആയിരുന്നു. അന്ന് തിളങ്ങുന്ന ഇന്ത്യ എന്ന പ്രചരണത്തോടെയായിരുന്നു ബിജെപി തെരഞ്ഞെടുപ്പിനെ നേരിട്ടത്. എന്നിട്ടും മഹാസഖ്യത്തിന് പരാജയം നേരിടേണ്ടി വന്നു. ശേഷം മന്‍മോഹന്‍ സിങിന്റെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റ് അധികാരത്തില്‍ വരികയും 2014 വരെ തുടര്‍ച്ചയായി 10 വര്‍ഷം വരെ കേന്ദ്രം ഭരിക്കുകയുമായിരുന്നു.