മുല്ലപ്പെരിയാർ പാർക്കിംഗ്: തൽസ്ഥിതി തുടരാൻ സുപ്രീംകോടതി ഉത്തരവ്
ദില്ലി: മുല്ലപ്പെരിയാര്‍ അണക്കെട്ടിനു സമീപം പാര്‍ക്കിംഗ് ഗ്രൗണ്ടുമായി ബന്ധപ്പെട്ട് കേരളം ഇതുവരെ നടത്തിയ നിര്‍മാണങ്ങള്‍ അതേപടി തുടരാമെന്ന് സുപ്രീംകോടതി. കേരളം കാർ പാർക്കിങ് മേഖല നിർമ്മിക്കുന്നതിനെ ചോദ്യം ചെയ്ത് തമിഴ്‌നാട് നൽകിയ തടസ ഹർജിയിലാണ് കോടതി ഉത്തരവ്.
കേരളം ഇതുവരെ നടത്തിയ നിർമാണ പ്രവർത്തനങ്ങൾ അംഗീകരിച്ച കോടതി, പുതിയ നിര്‍മാണങ്ങള്‍ നടത്തരുതെന്നും നിര്‍ദേശിച്ചു. പുതുതായി സ്ഥിരം നിർമാണങ്ങൾ നടത്തരുതെന്ന് വ്യക്തമാക്കിയ കോടതി കാൻറ്റീൻ , പാർക്കിംഗ് ബൂത്ത് തുടങ്ങിയ താൽക്കാലിക നിർമാണങ്ങൾ മാത്രമേ പാടുള്ളൂവെന്ന് നിര്‍ദേശിച്ചു.
വനാനുമതി ലഭ്യമാക്കിയാലേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേരളത്തിന് കഴിയൂ എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കി . തുടർന്നാണ് തൽസ്ഥിതി തുടരാനുള്ള കോടതി ഉത്തരവ്. പാർക്കിംഗ് ഗ്രൗണ്ട് നിർമിച്ചാൽ അണക്കെട്ടിലെ ജലനിരപ്പ് കുറയുമെന്നാണു തമിഴ്നാടിന്‍റെ വാദം. 1886ലെ കരാറിന്‍റെ ലംഘനവും പെരിയാർ കടുവ സങ്കേത പ്രദേശത്ത് അനധികൃതമായാണ് നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതെന്നും പരിസ്‌ഥിതിക്ക് കനത്ത ആഘാതം സൃഷ്‌ടിക്കുന്നതുമാണെന്നും തമിഴ്നാട് വാദിക്കുന്നു.