മുറിച്ചുമാറ്റിയ കാൽ തലയണയാക്കിയ സംഭവം; ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു
- മുറിച്ച കാല്‍ തലയണയാക്കിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടുന്നു
- യുപി സര്‍ക്കാരിന് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു
ലഖ്‌നൗ: യുപിയില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ രോഗിയുടെ മുറിച്ച കാല്‍ തലയണയാക്കിയ സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസയച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരിനും കേന്ദ്ര ആരോഗ്യ മന്ത്രായലത്തിനുമാണ് നോട്ടീസ് അയച്ചത്.
വാഹനപകടത്തിൽ കാൽനഷ്ടമായ യുവാവിനോട് ആശുപത്രി അധികൃതരുടെ ക്രൂരത. മുറിച്ചുമാറ്റിയ കാൽ തലയണയാക്കിയാണ് ആശുപത്രി അധികൃതർ യുവാവിനോട് ക്രൂരത കാണിച്ചത്. വാഹനപകടത്തിൽ പരിക്കേറ്റ സ്വകാര്യ സ്കൂൾ ബസ് ക്ലീനറാണ് ഝാൻസി മെഡിക്കൽ കോളേജിൽ ക്രൂരതക്കിരയായത്. അപകടത്തിൽപ്പെട്ട 25 വയസ്സുള്ള ഘനശ്യാമിന്‍റെ കാലിലെ അണുബാധ പടരാതിരിക്കനാണ് മുറിച്ചുമാറ്റിയത്.
മുറിച്ചുമാറ്റിയ കാല്‍ തലയണയായി യുവാവിന് നൽകിയതിന്‍റെ ദൃശ്യങ്ങൾ പ്രാദേശിക ചാനൽ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. സര്‍ക്കാര്‍ മെഡിക്കൽ കോളേജിലുണ്ടായ അലംഭാവത്തെക്കുറിച്ച് ആശുപത്രി അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടസ്ഥലത്ത് വച്ച് തന്നെ നഷ്ടമായ കാലാണ് തലയണയാക്കിയതെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിദഗ്ദ്ധ ചികിത്സയ്ക്കായി ഘനശ്യാമിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.