ഓരോ ദിവസവും പെണ്‍കുട്ടികള്‍ സുരക്ഷിതരാകണമെന്ന് നിര്‍ഭയുടെ അമ്മ
- സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല
- സമൂഹത്തിന്‍റെ ചിന്താഗതിക്ക് മാറ്റം വരണം
ദില്ലി:രാജ്യത്ത് ഒരോ സ്ത്രീയുടേയും സുരക്ഷ ഉറപ്പാക്കിയിട്ട് വേണം വനിതാദിനം ആചരിക്കേണ്ടതെന്ന് നിർഭയയുടെ അമ്മ ആശാദേവി. സർക്കാർ സംവിധാനങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയുന്നില്ല. ആദ്യം മാറ്റം വരേണ്ടത് സമൂഹത്തിന്‍റെ ചിന്താഗതിക്കാകണമെന്നും ആശാദേവി പറയുന്നു.
കൊല്ലത്തിലൊരിക്കൽ വനിതാദിനം ആചരിച്ചതുകൊണ്ട് സ്ത്രീകൾക്ക് ഒന്നും കിട്ടുന്നില്ല. ഓരെ ദിവസവും വനിതാദിനമാകണം. ഓരോ ദിവസവും പെൺകുട്ടികൾ സുരക്ഷിതരാകണം. ചെറിയ വസ്ത്രമല്ല പ്രശ്നം ചെറിയ മനസ്സാണ്. സമയം രാത്രിയാകുന്നതല്ല പ്രശ്നം മനസ്സ് അത്രയും മോശമാകുന്നതുകൊണ്ടാണ്. ആദ്യം പഠിപ്പിക്കേണ്ടതും ബോധവൽക്കരിക്കേണ്ടതും ആൺകുട്ടികളെയെന്നും ആശാദേവി പറഞ്ഞു. ധരിക്കുന്ന വസ്ത്രവും പുറത്തിറങ്ങുന്ന സമയവുമാണ് സ്ത്രീകള്‍ ആക്രമിക്കപ്പെടാനുള്ള കാരണമെന്ന് പറയുന്നവർക്കുള്ള മറുപടിയാണിത്.
രാജ്യതലസ്ഥാനത്ത് മകൾ ക്രൂരമായി കൊല്ലപ്പെട്ടിട്ട് അഞ്ചുവര്‍ഷം തികഞ്ഞു. ഇപ്പോഴും കണ്ണീരൊഴുക്കി തളർന്നിരിക്കുകയല്ല ആശാദേവി. നിർഭയ ജ്യോതി ട്രസ്റ്റ് എന്ന സംഘടന രൂപീകരിച്ച് സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരെ പ്രവർത്തിക്കുകയാണ്.