ശബരിമലയിൽ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം; കൂടുതൽ വിശദീകരണയോഗങ്ങള്‍ നടത്തും
ശബരിമലയിൽ സ്ത്രീകൾ പ്രവേശിയ്ക്കുന്നതിനെ അനുകൂലിക്കുന്ന നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം സെക്രട്ടേറിയറ്റ് തീരുമാനം. കാൽനട ജാഥകളും പ്രചാരണയോഗങ്ങളും കേരളമെമ്പാടും നടത്തും. കൂടുതൽ വിശദീകരണ യോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും.
തിരുവനന്തപുരം: ശബരിമലയിലെ സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട നിലപാടിൽ വിട്ടുവീഴ്ച വേണ്ടെന്ന് സിപിഎം തീരുമാനം. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാണ് തീരുമാനമെടുത്തത്. സ്ത്രീപ്രവേശനത്തിനെതിരെ സംഘപരിവാറും ബിജെപിയും നടത്തുന്ന പ്രചാരണങ്ങൾക്കെതിരെ സംസ്ഥാനവ്യാപകമായി വ്യാപകവിശദീകരണയോഗങ്ങളും പ്രചാരണപരിപാടികളും നടത്താനാണ് സിപിഎം ലക്ഷ്യമിടുന്നത്.
ഇതിനായി കാൽനടജാഥകളും പ്രചാരണയോഗങ്ങളും സംഘടിപ്പിയ്ക്കും. പാർട്ടിയുടെ ഏറ്റവും കീഴ്ഘടകങ്ങളെക്കൂടി പങ്കെടുപ്പിച്ചുകൊണ്ടാകും പ്രചാരണപരിപാടികൾ. കാൽനടജാഥകൾക്ക് മന്ത്രിമാരും എംഎൽഎമാരും സെക്രട്ടേറിയറ്റ് അംഗങ്ങളും നേതൃത്വം നൽകും. കൂടുതൽ വിശദീകരണയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കും. നിലവിൽ ഒമ്പത് ജില്ലകളിലെ വിശദീകരണയോഗങ്ങളിൽ മുഖ്യമന്ത്രി പങ്കെടുക്കുമെന്നാണ് തീരുമാനം. ഇപ്പോഴത്തെ പ്രതിഷേധങ്ങൾ തിരിച്ചടിയാകില്ലെന്നും കൃത്യമായ പ്രചാരണങ്ങളിലൂടെ പാർട്ടിയുടെയും സർക്കാരിന്‍റെയും നിലപാടും, സുപ്രീംകോടതി വിധിയുടെ സാരാംശവും ജനങ്ങളെ ബോധ്യപ്പെടുത്താനാകുമെന്നും സംസ്ഥാനസെക്രട്ടേറിയറ്റ് വിലയിരുത്തി.