വ്യാജ സർട്ടിഫിക്കറ്റ് ഏജന്‍സികളുടെ വലയില്‍ കുടുങ്ങരുതെന്ന് ഒമാൻ
വ്യാജയോഗ്യത സർട്ടിഫിക്കറ്റ് വാഗ്ദാനം ചെയ്യുന്നവരുടെ വലയില്‍ കുടുങ്ങരുതെന്ന് ഒമാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. തൊഴിൽ കരാറിൽ ഏര്പെടുന്നതിനു മുമ്പ് സർട്ടിഫിക്കറ്റുകൾ സൂക്ഷ്‍മ പരിശോധനക്ക് വിധേയമാക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.
യൂണിവേഴ്സിറ്റി ബിരുദങ്ങളും, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ സേവനങ്ങളും വാഗ്ദാനം ചെയ്യുന്ന ഏജൻസികളുടെ പ്രവർത്തനം ഒമാനിൽ വ്യാപകമായ പശ്ചാത്തലത്തിലാണ് മന്ത്രാലയത്തിന്‍റെ മുന്നറിയിപ്പ്. വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് തൊഴിൽ നേടിയ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
രാജ്യത്തെ സർക്കാർ സ്ഥാപനങ്ങളിൽ ഉള്‍പ്പെടെ വിവിധ ജോലിക്കായി അപേക്ഷയോടൊപ്പം സമര്‍പ്പിച്ച യോഗ്യതാ സര്‍ട്ടിഫിക്കറ്റ് സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയപ്പോള്‍ വ്യാജമാണെന്ന് കണ്ടെത്തി പിടിക്കപ്പെട്ടിരുന്നു . നിലവിലില്ലാത്ത സർവകലാശാലകളുടെയും സ്ഥാപനങ്ങളുടെയും പേരില്‍ യോഗ്യത സർട്ടിഫിക്കെറ്റുകൾ നൽകിയതും പിടിക്കപ്പെട്ടിട്ടുണ്ട് .
വിദേശത്തു നിന്നും നേടിയ വിദ്യാഭ്യാസ യോഗ്യതയുടെ സാധുത ഉറപ്പാക്കുന്നതിന് ബന്ധപ്പെട്ട വകുപ്പുകളിൽ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കണമെന്ന് ഒമാൻ സർക്കാർ കഴിഞ്ഞ വർഷം വിജ്ഞാപനം പുറപെടിവിച്ചിരുന്നു . ഈ വിജ്ഞാപനം ഒമാൻ സ്വദേശികൾക്കും വിദേശികൾക്കും ബാധകമാണ്.
ആയതിനാൽ , രാജ്യത്തു തൊഴിൽ നേടുവാൻ ശ്രമിക്കുന്നവർ , സർട്ടിഫിക്കറ്റിന്റെ ആധികാരിതക്കായി , ഓൺലൈൻ വഴി സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളും അനുബന്ധ രേഖകളും സമർപ്പിക്കണം . വ്യാജ യോഗ്യതാ സര്‍ട്ടിഫിക്കറ്റുമായി തൊഴില്‍ നേടാന്‍ ശ്രമിക്കുന്നത് കുറ്റകരമാണെന്നും ഒമാൻ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .