പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ ഒരുങ്ങി ഒമാന്‍
ഒമാന്‍: ബോഷർ സുൽത്താൻ ഖാബൂസ് സ്പോർട്സ് സമുച്ചയത്തിൽ 25,000 ത്തോളം പ്രവാസി ഇന്ത്യക്കരെ പ്രധാന മന്ത്രി അഭിസംബോധന ചെയ്യും. ഒമാന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു വിദേശ രാഷ്ട്രനേതാവ് ഇത്ര വലിയ ഒരു ജനസമൂഹമായി നേരിൽ സംവദിക്കുന്നത്. പതിനൊന്നിന് വൈകിട്ട് മസ്‌കറ്റിലെ റോയൽ എയർപോർട്ടിൽ എത്തുന്ന പ്രധാന മന്ത്രി മോദിയെ ഒമാൻ ഉപപ്രധാനമന്ത്രി സൈദ് ഫഹദ് മഹമൂദ് അൽ സൈഡും ക്യാബിനറ്റ് മന്ത്രിമാരും ചേർന്നു സ്വീകരിക്കും.
ഇതിനു ശേഷം പ്രധാന മന്ത്രി ബോഷർ സുൽത്താൻ ഖാബൂസ് സ്പോർട്സ് സമുച്ചയത്തിൽ കാത്തിരിക്കുന്ന പ്രവാസി ഇന്ത്യക്കരെ അഭിസംബോധന ചെയ്തു സംസാരിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി പ്രത്യേക പാസുകൾ മുഖേനായാണ് പ്രവേശനം നിയന്ത്രിച്ചിരുന്നത്. ഇതിനകം മസ്കറ്റ് ഇന്ത്യൻ എംബസി 25,000 ത്തോളം പ്രവേശന പാസുകൾ വിതരണം ചെയ്തു കഴിഞ്ഞു. ഒമാനിലെ വിവിധ ഭാഗങ്ങളിലുള്ള ഇന്ത്യൻ സോഷ്യൽ ക്ലബ് ശാഖകളിലൂടെയാണ് പ്രവേശന പാസ്സുകളുടെ വിതരണം പുരോഗമിച്ചു കൊണ്ടിരിക്കുന്നത്.
പതിനൊന്നിന് വൈകിട്ട് ഒമാൻ ഭരണാധികാരി സുൽത്താൻ ഖാബൂസ്, പ്രധാന മന്ത്രിയുടെ ബഹുമാനാർത്ഥം അത്തഴ വിരുന്നു നൽകും. ഒപ്പം ഉഭയ കക്ഷി ചർച്ചകളും നടക്കും. പന്ത്രണ്ടിന് ഒമാൻ വാണിജ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ബിസ്സിനസ്സ് മീറ്റിൽ ഇന്ത്യയിലെ നിക്ഷേപ സാധ്യതകളെ പ്രധാനമന്ത്രി വിശദീകരിക്കും. തുടർന്ന് സുൽത്താൻ ഖാബൂസ് ഗ്രാൻഡ് മോസ്‌കും, മസ്‌കറ്റിലെ നൂറു വര്‍ഷം പഴക്കം ഉള്ള ശിവ ക്ഷേത്രവും പ്രധാന മന്ത്രി സന്ദർശിക്കും.