"ഉമ്മന്‍ചാണ്ടി".. ആ വിളിക്ക് ഫലമുണ്ടായി; അമൽ കൃഷ്ണക്ക് വീടായി
സഹപാഠിക്ക് വീട് വേണമെന്ന് മുൻ മുഖ്യമന്ത്രിയോട്അപേക്ഷിച്ച മൂന്നാം ക്ലാസ് വിദ്യാർത്ഥിനി ശിവാനിക്കും കൂട്ടുകാർക്കുംസന്തോഷം പകർന്ന് അമൽ കൃഷ്ണയുടെ വീട് പാലുകാച്ചൽ ചടങ്ങിന് ഉമ്മൻചാണ്ടി എത്തി. കോഴിക്കോട്ടെ കുണ്ടൂപറമ്പിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥി അമലിന് വീടില്ലാത്തത് നടക്കാവ് ടിടിഐ സ്കൂളിന് തറക്കല്ലിടാൻ എത്തിയ ഉമ്മൻചാണ്ടിയുടെ ശ്രദ്ധയിൽപെടുത്തിയത് ശിവാനി ആയിരുന്നു.
ഉമ്മൻചാണ്ടി എന്ന ശിവാനിയുടെ വിളിയാണ് അമലിന്‍റെ സ്വപ്നത്തിലേക്ക് വഴി തുറന്നത്. പിന്നെ നന്മ വറ്റാത്ത മനുഷ്യർ ഒത്തു കൂടിയപ്പോൾ നന്മയെന്ന കുഞ്ഞ് വീട് യാഥാർത്ഥ്യമായി. അസുഖ ബാധിതരായ അച്ഛനും അമ്മക്കും വീടെന്ന സ്വപ്നം പൂർത്തിയാക്കാൻ കഴിയാതെ വന്നപ്പോഴാണ് അമലിന്‍റെ കൂട്ടുകാരായി ശിവാനിയും വിഷ്ണുവും ഇക്കാര്യം അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ശ്രദ്ധയിൽപെടുത്തിയത്.
വീട് പൂർത്തിയായതിന്‍റെ സന്തോഷത്തിലാണ് അമൽ. ഒരു വർഷത്തിനുള്ളിൽ കൂട്ടുകാരന് വീട് ആയതിൽ ശിവാനിക്കും സന്തോഷം. വീടിനായി ഇടപെട്ട അമലിന്‍റെ രണ്ട് സഹപാഠികൾക്കും ഉമ്മൻചാണ്ടി സമ്മാനം നൽകി.
3 സെന്‍റ് സ്ഥലത്ത് 18 ലക്ഷം രൂപ ചിലവിട്ടാണ് വീട് പൂർത്തിയത്. കടമുള്ള മൂന്ന് ലക്ഷം രുപ കൂടെ നൽകുമെന്ന് വാഗ്ദാനം ചെയ്താണ് മുൻ മുഖ്യമന്ത്രി മടങ്ങിയത്.