ഉമ്മന്‍ചാണ്ടിയോ രമേശ് ചെന്നിത്തലയോ പ്രതിപക്ഷനേതാവാകും
പ്രതിപക്ഷ നേതൃസ്ഥാനത്ത് ഉമ്മന്‍ചാണ്ടി അല്ലെങ്കില്‍ രമേശ് ചെന്നിത്തലയെന്ന് തിരുവനന്തപുരം ബ്യൂറോ റിപ്പോര്‍ട്ട് ചെയ്യുന്നു . കെ മുരളീധരനെ നേതാവാക്കുന്ന കാര്യം കോണ്‍ഗ്രസ് നേതൃതലത്തിലെ ചര്‍ച്ചയില്‍ സജീവമല്ല . അതേസമയം പ്രതിപക്ഷ നേതൃസ്ഥാനം ഐ ഗ്രൂപ്പിന് തന്നെ വേണമെന്ന് രമേശ് ചെന്നിത്തല വി എം സുധീരനെ അറിയിച്ചു.
നിയമസഭാ കക്ഷി നേതൃസ്ഥാനത്ത് ഉമ്മന്‍ചാണ്ടി തുടരണോ ? അതോ രമേശ് ചെന്നിത്തലയെ നേതാവാക്കണമോ? ഇക്കാര്യത്തില്‍ മാത്രമാണ് കോണ്‍ഗ്രസ് നേതൃതലത്തില്‍ ഇപ്പോഴത്തെ ചര്‍ച്ച. ഹൈക്കമാന്‍ഡ് നിര്‍ദേശമാണ് നിര്‍ണായകം. 22 അംഗ കോണ്‍ഗ്രസ് നിയമസഭാ കക്ഷിയില്‍ കുടുതല്‍ എംഎല്‍എമാര്‍ തങ്ങളുടേതെന്നാണ് ഐ ഗ്രൂപ്പ് ചൂണ്ടിക്കാട്ടുന്നത്. അതിനാല്‍ സ്വാഭാവികമായി നേതാവാകേണ്ടത് രമേശ് ചെന്നിത്തലയാണെന്ന് ഉറച്ച അഭിപ്രായമാണ് ഗ്രൂപ്പിന്‍റേത്. പ്രതിപക്ഷ നേതൃസ്ഥാനത്തേയ്‌ക്കു വരാന്‍ ഉമ്മന്‍ചാണ്ടി വിമുഖത കാട്ടുന്നുവെങ്കിലും നേതൃത്വം നഷ്‌ടപ്പെടുത്തുന്നത് എ ഗ്രൂപ്പ് ഇഷ്‌ടപ്പെടുന്നില്ലർ. ഘടകക്ഷികളുടെ നിലപാടും നിര്‍ണായകമാണ്. അതേസമയം സ്ഥാനാര്‍ഥ നിര്‍ണയ വേളയില്‍ ഹൈക്കമാന്‍ഡിനോട് പോലും ഉമ്മന്‍ചാണ്ടി ഉടക്കിട്ടു . സര്‍ക്കാരിനെതിരെ ഉയര്‍ന്ന അഴമതി ആരോപണങ്ങള്‍ ജനം ശരിവച്ചതും ന്യൂനപക്ഷ വിഭാഗത്തിലുള്ളവരുടെ വോട്ടുകള്‍ ചോര്‍ന്നതും ഉമ്മന്‍ചാണ്ടിക്ക് പ്രശ്നമാണ്. എന്നാല്‍ സര്‍ക്കാരിലെ താക്കോല്‍ സ്ഥാനത്തേയ്‌ക്ക് ചെന്നിത്തല വന്നിട്ടും മുന്നാക്ക വോട്ടുകളെ പിടിച്ചു നിര്‍ത്താനായില്ലെന്ന എതിര്‍ വാദവുമുണ്ട് . ബിജെപിയെ കൂടി നേരിടാവുന്ന നേതാവ് വേണമെന്ന രാഷ്‌ട്രീയ സാഹചര്യമാണ് കോണ്‍ഗ്രസിന് മുന്നിലുള്ളത് . പ്രതിപക്ഷ നേതൃസ്ഥാനത്തെ മാറ്റത്തിനൊപ്പം കെപിസിസി നേതൃത്വത്തില്‍ മാറ്റത്തിനായുള്ള കരുനീക്കവും ഗ്രൂപ്പുകള്‍ തുടുങ്ങിയിട്ടുണ്ട്. നാളത്തെ കെപിസിസി നിര്‍വാഹക സമിതിയില്‍ സുധീരനെതിരെ ഗ്രൂപ്പ് നേതാക്കള്‍ തിരിയാനിടയുണ്ട്. പറനായുള്ളതെല്ലാം പറയട്ടെയെന്ന നിലപാടിലാണ് സുധീരന്‍. തോല്‍വിയുട കാരണങ്ങള്‍ നിരത്തി വിമര്‍ശകരെ നേരിടാനുറച്ചാണ് സുധീരന്‍ അനുകൂലികളും.