പുറത്താക്കപ്പെട്ട സിബിഐ ഡയറക്ടർ അലോക് വർമ രാജി വച്ചു; നീതി നിഷേധിക്കപ്പെട്ടെന്ന് വർമ
വിരമിക്കാൻ അനുവദിക്കണമെന്നും ഫയർ സർവീസസ് ഡയറക്ടർ ജനറലായുള്ള സ്ഥാനം തനിക്ക് വേണ്ടെന്നും അലോക് വർമ.
ദില്ലി: പുറത്താക്കപ്പെട്ട സിബിഐ ഡയറക്ടർ അലോക് വർമ രാജിവച്ചു. ഫയർ സർവീസസ് ഡയറക്ടർ ജനറലായുള്ള പുതിയ സ്ഥാനം ഏറ്റെടുക്കാൻ അലോക് വർമ വിസമ്മതിച്ചു. സ്വയം വിരമിക്കാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്സണൽ മന്ത്രാലയ സെക്രട്ടറി സി ചന്ദ്രമൗലിക്ക് കത്ത് നൽകി. ഇത് ഒരു രാജിക്കത്തിന് സമാനമാണെന്നാണ് ഉന്നതവൃത്തങ്ങൾ നൽകുന്ന സൂചന. ഈ ആവശ്യം കേന്ദ്രസർക്കാർ അംഗീകരിച്ചേക്കും.
Read More: അഴിമതിക്കാരനെന്ന് തെളിവില്ല - എന്നിട്ടും സിബിഐയിൽ നിന്ന് അലോക് വർമ പുറത്തായതെങ്ങനെ?
തന്‍റെ ഭാഗം വിശദീകരിക്കാനുള്ള അവസരം സെലക്ഷൻ കമ്മിറ്റി തന്നില്ലെന്ന് കത്തിൽ അലോക് വർമ പറയുന്നുണ്ട്. 'സ്വാഭാവികനീതി തനിക്ക് നിഷേധിക്കപ്പെട്ടു. എന്നെ പുറത്താക്കണമെന്ന് തന്നെ കണക്കൂകൂട്ടിക്കൊണ്ടുള്ള നീക്കങ്ങളാണ് നടന്നത്. സിബിഐയുടെ തന്നെ അന്വേഷണം നേരിടുന്ന ഒരാളുടെ ആരോപണങ്ങളുടെ അടിസ്ഥാനത്തിലാണ് സിവിസിയുടെ റിപ്പോർട്ട് എന്നത് സെലക്ഷൻ കമ്മിറ്റി പരിഗണിച്ചിട്ടുപോലുമില്ല. ജൂലൈ 31-ന് എന്‍റെ വിരമിക്കൽ പ്രായം പിന്നിട്ടതാണ്. സിബിഐ ഡയറക്ടർ പദവി തന്ന് എന്‍റെ കാലാവധി നീട്ടുക മാത്രമാണ് ചെയ്തത്. ഫയർ സർവീസസ് ഡിജി പദവി ഏറ്റെടുക്കാൻ എന്‍റെ പ്രായപരിധി തടസ്സമാണ്. അതിനാൽ എന്നെ സ്വയം വിരമിക്കാൻ അനുവദിക്കണം.'' വർമ കത്തിൽ കുറിച്ചു.
(വർമയുടെ കത്തിന്‍റെ പൂർണരൂപം)
Read More: രാകേഷ് അസ്താനയ്ക്കെതിരെ അന്വേണം തുടരാം; ഹര്‍ജി ദില്ലി ഹൈക്കോടതി തള്ളി
അലോക് വർമ്മയുടെ കഴിഞ്ഞ രണ്ടു ദിവസത്തെ ഉത്തരവുകൾ ഇന്ന് സിബിഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവു റദ്ദാക്കിയിരുന്നു. സിബിഐയുടെ ഇടക്കാല ഡയറക്ടറായി ഇന്നലെ രാത്രി ചുമതലയേറ്റതിന് പിന്നാലെയാണ് നാഗേശ്വര റാവു അലോക് വര്‍മ്മയുടെ ഉത്തരവുകള്‍ റദ്ദാക്കിയത്. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റ ഉത്തരവുകളാണ് നാഗേശ്വര റാവു റദ്ദാക്കിയത്. ജനുവരി എട്ടാംതീയതിയിലെ സ്ഥിതി എന്താണോ അത് നിലനിര്‍ത്തണമെന്നാണ് എം നാഗേശ്വര റാവുവിന്‍റെ തീരുമാനം.
Read More: അലോക് വര്‍മ്മയുടെ ഉത്തരവുകള്‍ റദ്ദാക്കി സിബിഐ ഇടക്കാല ഡയറക്ടര്‍ എം നാഗേശ്വര റാവു
പ്രധാനമന്ത്രിയുടെ വീട്ടിൽ ചേർന്ന സെലക്ഷൻ കമ്മിറ്റി യോഗത്തിന്‍റെ തീരുമാന പ്രകാരമാണ് സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്നും അലോക് വർമ്മയെ മാറ്റി ഇടക്കാല മേധാവിയായി എം നാഗേശ്വര റാവുവിനെ നിയമിച്ചത്. വീണ്ടും ചുമതലയേറ്റ് 36 മണിക്കൂറിനുള്ളിലാണ് അലോക് വർമ്മയ്ക്ക് സിബിഐ ഡയറക്ടർ സ്ഥാനം നഷ്ടപ്പെട്ടത്. ഡയറക്ടർ ഫയർ സർവ്വീസസ് ആൻറ് ഹോം ഗാർഡ്സ് ആയാണ് മാറ്റം. പ്രധാനമന്ത്രിയും ചീഫ്ജസ്റ്റിസിന്‍റെ പ്രതിനിധി ജസ്റ്റിസ് എ കെ സിക്രിയും തീരുമാനത്തോട് യോജിച്ചപ്പോൾ കോൺഗ്രസ് നേതാവ് മല്ലികാർജ്ജുന ഖർഗെ വിയോജിച്ചു.