പിണറായി കേരളാ സ്റ്റാലിന്‍; ശ്രീധരൻ പിള്ളക്കെതിരെ ചുമത്തിയത് കള്ളക്കേസ്: പി കെ കൃഷ്ണദാസ്
അഭിപ്രായ സ്വാതന്ത്ര്യം സർക്കാർ ഹനിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ ശ്രീധരൻ പിള്ളയെ നാളെ പിണറായി അറസ്റ്റു ചെയ്യട്ടെ. അയ്യപ്പ ഭക്തന്മാർക്ക് ശബരിമല ദർശനം നടത്താൻ പിണറായിയുടെ വാറോല വേണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.
തിരുവനന്തപുരം: ശ്രീധരൻ പിള്ളക്കെതിരെ കസബ പൊലീസ് ചുമത്തിയത് കള്ളക്കേസെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസ്. പിണറായി വിജയൻ കേരളാ സ്റ്റാലിനായി മാറുന്നു. അഭിപ്രായ സ്വാതന്ത്ര്യം സർക്കാർ ഹനിക്കുകയാണ്. ധൈര്യമുണ്ടെങ്കിൽ ശ്രീധരൻ പിള്ളയെ നാളെ പിണറായി അറസ്റ്റു ചെയ്യട്ടെ. അയ്യപ്പ ഭക്തന്മാർക്ക് ശബരിമല ദർശനം നടത്താൻ പിണറായിയുടെ വാറോല വേണ്ടെന്നും കൃഷ്ണദാസ് പറഞ്ഞു.
ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കോഴിക്കോട് കസബ പൊലീസ് ശ്രീധരന്‍പിള്ളയ്ക്കെതിരെ കേസെടുത്തിരിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന സമിതി യോഗത്തിലെ പ്രസംഗത്തിന്റെ പശ്ചാത്തലത്തില്‍ ശ്രീധരന്‍ പിള്ളയ്ക്കെതിരെ മതവികാരം ഇളക്കിവിടുന്നതിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കൊച്ചിയിലും കോഴിക്കോടും പരാതികള്‍ ലഭിച്ചിരുന്നു. നന്മണ്ട സ്വദേശിയായ ഷൈബിനാണ് കോഴിക്കോട് കസബ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. തന്ത്രിയേയും പ്രവര്‍ത്തകരേയും ശ്രീധരന്‍ പിള്ള കോടതിയലക്ഷ്യത്തിന് പ്രേരിപ്പിച്ചുവെന്നും പരാതിയില്‍ പറയുന്നുണ്ട്.
തുലാമാസ പൂജ സമയത്ത് നടയടയ്ക്കുമെന്ന തന്ത്രി കണ്ഠരര് രാജീവരുടെ നിലപാട് തന്‍റെ ഉറപ്പിന്‍റെ പിന്‍ബലത്തിലായിരുന്നെന്നാണ് യുവമോര്‍ച്ച സമ്മേളനത്തില്‍ ശ്രീധരന്‍ പിള്ള പറഞ്ഞത്. നമ്മള്‍ മുന്നോട്ട് വച്ച അജന്‍ഡയില്‍ എല്ലാവരും വീണുവെന്നും കൃത്യമായ ആസൂത്രണത്തോടെയുള്ള ബിജെപി പ്ലാനാണ് ശബരിമല പ്രതിഷേധത്തില്‍ നടന്നത്. ഇതൊരു സമസ്യയാണെന്നും ബിജെപിക്ക് കേരളത്തില്‍ സജീവമാകാനുള്ള സുവര്‍ണാവസരമാണ് ഇതെന്നും ശ്രീധരന്‍പിള്ള പറഞ്ഞിരുന്നു.
അതേസമയം കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ശ്രീധരന്‍പിള്ള ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു. യുവമോർച്ച പരിപാടിയിലെ പ്രസംഗം ദുരുദ്ദേശത്തോടെ ഉള്ളതല്ല എന്നും ഹർജിയിൽ ശ്രീധരൻ പിള്ള വ്യക്തമാക്കി. കേസ് ചൊവ്വാഴ്ച ഹൈക്കോടതി വീണ്ടും പരിഗണിക്കും. അതുവരെ അറസ്റ്റ് ഉണ്ടാകില്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു.