യതീഷ് ചന്ദ്ര ബിജെപിയുടെ മുന്നില്‍ വന്ന് മാപ്പ് പറയേണ്ടി വരും: ശ്രീധരന്‍പിള്ള
കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിക്ക് വിനാശകാലേ വിപരീത ബുദ്ധിയാണ്. പുറത്തുള്ള സുരേന്ദ്രനേക്കാള്‍ ശക്തനാണ് അകത്തുള്ള സുരേന്ദ്രനെന്നും ശ്രീധരന്‍പിള്ള
തിരുവനന്തപുരം: എസ്പി യതീഷ് ചന്ദ്രക്കെതിരെ മറ്റന്നാള്‍ കേസ് കൊടുക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള. യതീഷ് ചന്ദ്ര ബിജെപിയുടെ മുന്നില്‍ വന്ന് മാപ്പ് പറയേണ്ടി വരും. പൊലീസുദ്യോഗസ്ഥരെ രക്ഷിക്കാൻ മുഖ്യമന്ത്രിക്കാവില്ല. അറസ്റ്റും കള്ളക്കേസും വഴി ആത്മവീര്യം ചോര്‍ത്താനാകില്ല. കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്ത മുഖ്യമന്ത്രിക്ക് വിനാശകാലേ വിപരീത ബുദ്ധിയാണ്. പുറത്തുള്ള സുരേന്ദ്രനേക്കാള്‍ ശക്തനാണ് അകത്തുള്ള സുരേന്ദ്രനെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കെ സുരേന്ദ്രനെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ക്ലിഫ് ഹൗസിന് മുന്നില്‍ ബിജെപിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു മാധ്യമ പ്രവർത്തകരെയും ഞങ്ങൾ ആക്രമിച്ചിട്ടില്ല.
ഒരു ഉറുമ്പിനെ പോലും നോവിക്കാത്ത എനിക്കെതിരെ കേസെടുത്തു. ഡൂക്കിലികളായ സിപിഎമ്മുകാരെ പേടിക്കുന്നില്ല എന്നും ശ്രീധരന്‍പിളള പറഞ്ഞു. അതിനിടെ, സുരേന്ദ്രനെ ജയിലില്‍ അടച്ചതിന് മുഖ്യമന്ത്രിയെ കൊണ്ട് കണക്ക് പറയിക്കുമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശും പറഞ്ഞു.