നവാസ് ഷരീഫിന്‍റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
ഇസ്‌ലാമാബാദ്: അഴിമതിക്കേസുമായി ബന്ധപ്പെട്ട് മുൻ പാക് പ്രധാനമന്ത്രി നവാസ് ഷരീഫിന്‍റെയും കുടുംബാംഗങ്ങളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും സ്വത്തുക്കൾ പിടിച്ചെടുക്കുകയും ചെയ്തു. ഷരീഫിന്‍റെ സ്വത്തുക്കൾ പിടിച്ചെടുക്കാൻ നാഷണൽ അക്കൗണ്ടബിലിറ്റി കോടതി (എൻഎബി) നേരത്തേ ഉത്തരവിട്ടിരുന്നു.
കേസുമായി ബന്ധപ്പെട്ട് ഈ മാസം 26ന് നവാസ് ഷരീഫ്, മക്കളായ മറിയം, ഹസൻ, ഹുസൈൻ എന്നിവർ നേരിട്ട് ഹാജരാകണമെന്ന് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, ഷരീഫും മക്കളും ഭാര്യയയുടെ ചികിത്സാർഥം ലണ്ടനിലാണ്. കേസുകൾ നിലവിലുള്ളതിനാൽ ഷരീഫ് ഇനി ഉടനെങ്ങും പാക്കിസ്ഥാനിൽ മടങ്ങിയെത്താൻ സാധ്യതയില്ലെന്നാണു സൂചന.
പാനമ അഴിമതിക്കേസിൽ ജൂലൈയിൽ സുപ്രീം കോടതി അയോഗ്യനാക്കിയതിനെ തുടർന്നാണ് ഷരീഫ് രാജിവച്ചത്.