ഇളംമ്പലില്‍ നടക്കുന്നത് പാര്‍ട്ടിരാജ്: സംരഭം തുടങ്ങണമെങ്കില്‍ പാര്‍ട്ടിക്കാര്‍ കനിയണം
- പുനലൂര്‍ ഇളംമ്പലില്‍ രാഷ്ട്രീയ പാര്‍ട്ടിക്കാരുടെ ഭീഷണിയും പണപ്പിരിവും
- സംരഭങ്ങള്‍ തുടരാൻ രാഷ്ട്രീയ പാര്‍ട്ടികള്‍ കനിയണം
- സുഗതന്‍റെ ആത്മഹത്യക്ക് ശേഷം നിരവധി പേര്‍ പരാതി നല്‍കാൻ ഒരുങ്ങുന്നു
കൊല്ലം: പ്രവാസിയായ സുഗതൻ ആത്മഹത്യ ചെയ്ത പുനലൂര്‍ ഇളംമ്പലില്‍ ഒരു സംരഭം തുടങ്ങണമെങ്കില്‍ രാഷ്ട്രീയക്കാര്‍ കനിയണം. വൻ തുക ആവശ്യപ്പെടുന്ന പാര്‍ട്ടിക്കാര്‍ അത് ലഭിക്കുന്നത് വരെ ഭീഷണിപ്പെടുത്തും. ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കാൻ ഒരുങ്ങുകയാണ് ഇളംമ്പല്‍ നിവാസികള്‍
സുഗതൻ ആത്മഹത്യ ചെയ്ത സ്ഥലത്തിനോട് ചേര്‍ന്ന് കുറച്ച് ഭൂമിയുണ്ട് റിട്ടയേര്‍ഡ് വ്യോമസേന ഉദ്യോഗസ്ഥനായ കുര്യൻ മാത്യു. ഇടിഞ്ഞ് വീഴാറായ മതില്‍ പുതുക്കിക്കെട്ടാൻ മണ്ണിറക്കിയപ്പോള്‍ ഉടൻ വന്നു ഭീഷണി. ഏത് പാര്‍ട്ടിയില്‍പ്പെട്ടവരാണെന്ന് ഇദ്ദേഹത്തിന് അറിയില്ല.
പക്ഷേ സുഗതന്‍റെ ആത്മഹത്യയും തനിക്ക് നേരെയുണ്ടായ ഭീഷണിയും തമ്മില്‍ ചില ബന്ധങ്ങളുണ്ടെന്ന് സംശയമുണ്ട്. വലിയ വൃക്ഷങ്ങളുള്ള കാട് പിടിച്ച് കിടക്കുന്ന ഈ സ്ഥലം നെല്‍ക്കൃഷിക്ക് യോജിച്ചതെന്നാണ് പാര്‍ട്ടിക്കാരുടെ പക്ഷമെന്നും കുര്യൻ മാത്യു പറയുന്നു.