പാകിസ്ഥാന് മുന്നറിയിപ്പ്: ഭീകരവാദത്തിനെതിരെ ബ്രിക്സ് ഉച്ചകോടി
ഭീകരവാദികളെ പിന്തുണക്കുന്നവരും ആയുധങ്ങൾ നൽകുന്നവരെയും അവരെ സഹായിക്കുന്നവരെയും ഒറ്റപ്പെടുത്തണമെന്ന് ഏകകണ്ഠമായി തീരുമാനിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പാകിസ്ഥാനെ പേരെടുത്ത് പറയാതെയാണ് ഈ നിർദ്ദേശം.
മനുഷ്യാരാശിക്ക് തന്നെ ആപത്തായ തീവ്രവാദത്തിന്‍റെ പ്രഭാവകേന്ദ്രം അയൽരാജ്യമാണെന്ന് ഉച്ചകോടിയിൽ പ്രധാനമന്ത്രി പറഞ്ഞു. തീവ്രവാദത്തിന് ഏകമുഖമാണെന്നും ഇക്കാര്യത്തിൽ രാജ്യങ്ങളെ തെരഞ്ഞെടുത്ത് സംരക്ഷിക്കരുതെന്നും ചൈനയുടെ നിലപാടിനെ പരോക്ഷമായി വിർശിച്ച ഇന്ത്യ വ്യക്തമാക്കി.
തീവ്രവാദം ഉൾപ്പടെയുള്ള വിഷയങ്ങളിൽ ഒന്നിച്ച് പോരാടണമെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിംഗ്പിങ് വ്യക്തമാക്കി. റഷ്യ ദക്ഷിണാഫ്രിക്ക ബ്രസീൽ എന്നീ രാജ്യങ്ങളും പിന്തുണച്ചതോടെയാണ് തീവ്രവാദം ഊന്നിപ്പറഞ്ഞ് പാകിസ്ഥാനെതിരെ ശക്തമായ താക്കീത് നൽകാൻ തീരുമാനിച്ചത്.
ഇതിനിടെ യുദ്ധവിമാനക്കച്ചവടം ഉൾപ്പടെ പാകിസ്ഥാനുമായി ഒരു തരത്തിലുമുള്ള ആയുധ ഇടപാട് കരാറിലും ഒപ്പുവയ്ക്കില്ലെന്ന് റഷ്യാ വ്യക്തമാക്കി. ഭീകരവാദം നേരിടുന്നതിനാണ് പാകിസ്ഥാനുമായി സംയുക്തസൈനികാഭ്യാസം നടത്തിയെന്നും റഷ്യ അറിയിച്ചു.
വികസനവും പരിസ്ഥിതി സംരക്ഷണവും ഒരുമിച്ച് പോകാനും ഉച്ചകോടി തീരുമാനിച്ചു. റയിൽവേ ഗവേഷണ നെറ്റ്വര്‍ക്കും, സ്പോട്സ് കൗൺസിലും രൂപീകരിക്കാനും തീരുമാനിച്ചു. ബ്രിക്സ് ഉച്ചകോടിക്കൊപ്പം ശ്രീലങ്ക നേപ്പാൾ ഭൂട്ടാൻ തായിലാന്റ മ്യാൻമാർ എന്നീ ബിംസ്ടെക് രാജ്യങ്ങളുടെ തീവ്രവാദത്തിനെതിരെയുള്ള ഇന്ത്യയുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു.