വേട്ടക്കിറങ്ങിയ വേട്ടക്കാരനെ സിംഹങ്ങള്‍ ഇരയാക്കി, ബാക്കിയായത് 'തല' മാത്രം
സിംഹങ്ങളെ വേട്ടയാടാനായാണ് അയാള്‍ ദക്ഷിണാഫ്രിക്കയിലെ ക്രൂഗര്‍ ദേശീയ ഉദ്യാനത്തിലെത്തിയത്. എന്നാല്‍ അയാളുടെ തലയല്ലാതെയൊന്നും സിംഹങ്ങള്‍ ബാക്കി വെച്ചില്ല സിഹങ്ങള്‍. വേട്ടമൃഗങ്ങളുടെ കൈയിലകപ്പെട്ട് വേട്ടക്കാരന് ദാരുണാന്ത്യം. മൊസാമ്പിക് സ്വദേശിയായ ഡേവിഡ് ബാലോയിയാണ് സിംഹങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞു. അമ്പതുകാരനായ ഇയാൾക്കൊപ്പം നായാട്ടിനായി രണ്ടു സുഹൃത്തുക്കളും ഉണ്ടായിരുന്നു. എന്നാൽ ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
സിംഹങ്ങള്‍ ആഹാരമാക്കിയ ശേഷം ഇയാളുടെ തല മാത്രമാണ് ശേഷിച്ചിരുന്നത്. ഇയാളുടെ മൃതദേഹത്തിന്റെ സമീപത്തു നിന്നും തോക്കും വെടിക്കോപ്പുകളും വനപാലകര്‍ കണ്ടെത്തിയിട്ടുണ്ട്. ആനകളെയും റൈനോകളെയും കൊലപ്പെടുത്താന്‍ വ്യാപകമായി ഉപയോഗിക്കുന്ന തരം തോക്കുകളാണ് മൃതദേഹത്തിന് സമീപത്ത് നിന്ന് കണ്ടെത്തിയത്. സഹോദരന്‍ കൊല്ലപ്പെട്ടെന്ന് ഇയാള്‍ക്കൊപ്പമുണ്ടായിരുന്ന വേട്ടക്കാര്‍ വീട്ടില്‍ അറിയിച്ചതിനെ തുടര്‍ന്നാണ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തിയത്. എന്നാല്‍ തിരിച്ചറിയാന്‍ തല മാത്രമാണ് സിംഹങ്ങളുടെ ആക്രമണത്തില്‍ ശേഷിച്ചത്.
മൂന്നിലധികം സിംഹങ്ങള്‍ ചേര്‍ന്നാണ് ഇയാളെ ആക്രമിച്ചതെന്നാണ് വനപാലകര്‍ വിലയിരുത്തുന്നത്. തോക്ക് ആ സമയത്ത് പ്രവര്‍ത്തിക്കാതെ വന്നതോ അല്ലെങ്കില്‍ പുറകില്‍ നിന്ന് സിംഹങ്ങൾ ആക്രമിച്ചതോ ആകാം ഇയാളുടെ മരണത്തിലേക്ക് നയിച്ചതെന്നാണ് വിലയിരുത്തുന്നത്. സമീപകാല ചരിത്രത്തില്‍ ഇതാദ്യമായാണ് സിംഹങ്ങള്‍ വേട്ടക്കെത്തിയ ഒരാളെ കൊന്നു തിന്നുന്നത്.
സിംഹവേട്ട അനുവദിക്കുന്ന ഗെയിം പാര്‍ക്കുകള്‍ നിരവധിയുള്ള സ്ഥലമാണ് ദക്ഷിണാഫ്രിക്ക . ഇതിനു പുറമെയാണ് പ്രാദേശികരായ വേട്ടക്കാര്‍ സിംഹത്തിന്റെ ശരീര ഭാഗത്തിനു വേണ്ടി സംരക്ഷിത വനങ്ങളില്‍ വേട്ടയ്ക്കെത്തുന്നത്. സിംഹത്തിന്റെ പല്ലുകള്‍ക്കും കാല്‍പ്പാദങ്ങള്‍ക്കും വേണ്ടിയാണ് ഈ വേട്ട. കാല്‍പ്പാദങ്ങളും പല്ലുകളും ചൈനയില്‍ പ്രാദേശിക മരുന്നുകളുണ്ടാക്കാനായാണ് ഉപയോഗിക്കുന്നത്. മൃഗങ്ങളുടെ ശരീരഭാഗങ്ങളുടെ കയറ്റുമതിക്ക് ദക്ഷിണാഫ്രിക്കയില്‍ നിരോധനമുണ്ടെങ്കിലും അനധികൃത കള്ളക്കടത്ത് സജീവമാണ്.