അച്ഛന്‍റെ പരാതിയില്‍ കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനം
അച്ഛന്‍റെ പരാതിയെത്തുടര്‍ന്ന് കസ്റ്റഡിയിലെടുത്ത യുവാവിന് പൊലീസ് സ്റ്റേഷനില്‍ ക്രൂരമര്‍ദനമേറ്റെന്ന് ആക്ഷേപം. കൊട്ടാരക്കര വിളക്കുടി സ്വദേശി പ്രദീപാണ് കുന്നിക്കോട് എസ് ഐ അടക്കമുള്ളവര്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. എന്നാൽ പൊലീസുകാർക്ക് നേരെ കയ്യേറ്റത്തിന് മുതിർന്നപ്പോൾ പ്രതിയെ കീഴ്പ്പെടുത്തുക മാത്രമാണുണ്ടായതെന്ന് കുന്നിക്കോട് എസ് ഐ അറിയിച്ചു.
ഒക്ടോബര്‍ 27നാണ് വിളക്കുടി സ്വദേശി പ്രദീപിനെ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. പ്രദീപും അച്ഛനും തമ്മില്‍ വീട്ടില്‍ വച്ച് വഴക്കുണ്ടായി. തുടര്‍ന്ന് പ്രദീപിനെതിരെ അച്ഛന്‍ കുന്നിക്കോട് പൊലീസില്‍ പരാതി നല്‍കി. എസ് ഐ ആവശ്യപ്പെട്ട പ്രകാരം സ്റ്റേഷനിലെത്തിയ തന്നെ ലോക്കപ്പിലിട്ട് ക്രൂരമായി മര്‍ദിച്ചെന്ന് പ്രദീപ് പറയുന്നു. അതിന് ശേഷം സ്റ്റേഷന്‍റെ മുകളിലത്തെ നിലയിലേക്ക് കൊണ്ടുപോയി പതിനഞ്ചോളം പൊലീസുകാര്‍ ചേര്‍ന്ന് മര്‍ദനം തുടര്‍ന്നു.
കുടിവെള്ളം പൊലും നല്‍കാതെയായിരുന്നു മര്‍ദനം. മാനസികനിലയില്‍ തകരാുണ്ടെന്ന് വീട്ടുകാരോട് പറഞ്ഞ് ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിലെത്തിച്ചെന്നും അവിടെ ഏതാനും ദിവസം നിരീക്ഷണത്തിലിട്ട ശേഷം ഒരു കുഴപ്പവുമില്ലെന്ന് കണ്ട ഡോക്ടര്‍മാര്‍ വിട്ടയച്ചെന്നും പ്രദീപ് പറഞ്ഞു. ഇതിന് മുന്പ് ഒരു കേസിലും പ്രതിയായിട്ടില്ലാത്ത തന്നെ ബന്ധു കൂടിയായ പ്രദേശിക നേതാവ് കുടുക്കുകയായിരുന്നുവെന്നാണ് ആരോപണം. പൊലീസ് ക്ലംപ്ലെയ്ന്‍റ് അതോറിറ്റിക്ക് പരാതി നല്‍കിയി്ട്ടും നടപടിയില്ല. നീതിക്കായി മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മിഷനും പരാതി നല്‍കി കാത്തിരിക്കുകയാണ് പ്രദീപ് ഇപ്പോള്‍.