പരാതിക്ക് രസീത് ചോദിച്ചതിന്‍റെ പേരില്‍ പൊലീസ് മര്‍ദ്ദനം
- മകനെ പൊലീസ് മര്‍ദ്ദിച്ചെന്ന് വീട്ടമ്മയുടെ പരാതി
- മദ്യപിച്ച് പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചെന്ന് പൊലീസ്
പരാതിക്ക് രസീത് ചോദിച്ചതിന്‍റെ പേരില്‍ മകനെ പൊലീസ് മര്‍ദ്ദിക്കുകയും കള്ളക്കേസില്‍ കുടുക്കുകയും ചെയ്തെന്ന് വീട്ടമ്മയുടെ പരാതി. മലപ്പുറം താനൂര്‍ പൊലീസിനെതിരെ കാട്ടിലങ്ങാടി സ്വദേശി ഒലില്‍ സക്കീന മുഖ്യമന്ത്രിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥക്കും പരാതി നല്‍കി.എന്നാല്‍ മദ്യപിച്ച് പൊലീസ് സ്റ്റേഷനില്‍ ബഹളം വച്ചതിനാണ് കേസെടുത്തതെന്നാണ് പൊലീസിന്‍റെ വിശദീകരണം.
നിരന്തരമായി മൊബൈല്‍ഫോണില്‍ വിളിച്ച് ഒരാള്‍ അസഭ്യം പറയുന്നത് പരാതിപെടാനാണ് മകനൊപ്പം താനൂര്‍ പൊലീസ് സ്റ്റേഷനിലേക്ക് പോയതെന്ന് സക്കീന പറഞ്ഞു.പരാതി നല്‍കി മൊബൈല്‍ഫോണും പൊലീസിനെ ഏല്‍പ്പിച്ച് പുറത്തിറങ്ങിയശേഷം സി.പി.എം ജില്ലാ കമ്മിറ്റിയംഗമായ ഇ.ജയനെ വിവിരം അറിയിച്ചു.ജയൻ പറഞ്ഞതു പ്രകാരം മകൻ അബ്ദുള്‍ നാസര്‍ പൊലീസ്റ്റേഷനിലേക്ക് തിരിച്ചുകയറി പരാതിക്ക് റസീത് ആവശ്യപെട്ടു.ഇതില്‍ പ്രകോപിതരായ പൊലീസുകാര്‍ മകനെ ക്രൂരമായി മര്‍ദ്ദിച്ചെന്നും തടയാൻ ശ്രമിച്ച തന്നെ തള്ളിമാറ്റിയെന്നും സക്കീന പറഞ്ഞു.കേട്ടാല്‍ അറക്കുന്ന അസഭ്യമാണ് പൊലീസ് പറഞ്ഞത്.
എന്നാല്‍ പരാതിക്കാരിക്കൊപ്പം എത്തിയ മകൻ പ്രതിയെ ഇപ്പോള്‍ തന്നെ പിടിക്കണമെന്നാവശ്യപെട്ട് മദ്യലഹരിയില്‍ വിനിതാ പൊലീസിനോട് അപമര്യാദയായി പെരുമാറിയെന്നാണ് സി.ഐ സി.അലവിയുടെ വിശദീകരണം.മര്‍ദ്ദിച്ചിട്ടില്ലെന്നും നിയമപരമായ നടപടികള്‍ എടുക്കുകമാത്രമേ ചെയ്തിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.