തലസ്ഥാനത്ത് പൊലീസ് അതിക്രമം; യുവാക്കള്‍ക്ക് നടുറോഡില്‍ പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം
- തലസ്ഥാനത്ത് പൊലീസ് അതിക്രമം
- മൊബൈല്‍ ഫോണില്‍ സംസാരിച്ച യുവാക്കള്‍ക്ക് നടുറോഡില്‍ പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം.
തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് അതിക്രമം. വാഹനം ഒാടിക്കുന്നതിനിടെ മൊബൈല്‍ ഫോണില്‍ സംസാരിച്ച യുവാക്കള്‍ക്ക് നടുറോഡില്‍ പൊലീസിന്‍റെ ക്രൂരമര്‍ദ്ദനം. പിഴ അടക്കാമെന്ന് സമ്മതിച്ചിട്ടും വലിച്ചിഴച്ച് സ്റ്റേഷനില്‍ കൊണ്ട് പോയിയെന്ന് ആരോപണം. പ്രതിഷേധിക്കാനെത്തിയ നാട്ടുകാര്‍ക്ക് നേരെ പൊലീസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പൊലീസ് ഗുണ്ടായിസത്തിന്റെ ദൃശ്യങ്ങള്‍ ഏഷ്യാനെറ്റ് ന്യൂസിന്.
മൊബൈലില്‍ സംസാരിച്ചതിന് അമ്പത്തല തറ സ്വദേശി അസ്ലമിനെയും സുഹൃത്തിനെയും ഫ്ലൈയിംഗ് സ്ക്വാഡ് ജിപിഒ ജംഗ്ഷനില്‍ വച്ച് പിടികൂടിയത്. ബൈക്കിന്റെ താക്കോല്‍ ഊരി മാറ്റിയത് ചോദ്യം ചെയ്തതോടെയാണ് പൊലീസുകാരുടെ മട്ട് മാറിയെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. കയ്യില്‍ കാശില്ലെന്നും രസീത് നല്‍കിയാല്‍ പിന്നീട് പിഴയടക്കാമെന്ന് സമ്മതിച്ചെങ്കിലും സ്റ്റേഷനില്‍ ഹാജരായേ മതിയാകൂ എന്ന് കന്റോൺമെന്റ് എസ്ഐയും കൂട്ടരും ശഠികുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറയുന്നു.
യുവാക്കള്‍ക്ക് സഹായവുമായിനെത്തിയ നാട്ടുകാര്‍ പിരിവിട്ട് കാശുനല്‍കാമെന്ന് പറഞ്ഞിട്ടും പൊലീസ് കനിഞ്ഞില്ല. വലിച്ചിഴച്ച് ജീപ്പില്‍ കയറ്റിയെന്ന് നാട്ടുകാര്‍ പറയുന്നു. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കേസ് ചുമത്തുമെന്നാണ് പൊലീസിന്റെ ഇപ്പോഴത്തെ നിലപാട്.