പൊലീസ് സ്റ്റേഷനിലേക്ക് കല്ലെറിഞ്ഞ കേസ്; പ്രതികള്‍ക്കായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ റെയ്‍ഡ്
പൊലീസ് സ്റ്റേഷന് കല്ലെറിഞ്ഞ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കായി സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ പൊലീസ് റെയ്ഡ്. റെയ്ഡ് നടത്തിയത് ഡിസിപി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തില്‍
തിരുവനന്തപുരം: പൊലീസ് സ്റ്റേഷൻ അക്രമണ കേസില്‍ പ്രതികളായ ഡിവൈഎഫ്ഐ പ്രവർത്തകരെ തിരഞ്ഞ് സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി ഓഫീസിൽ പൊലീസ് പരിശോധന. ഇന്നലെ അർധ രാത്രിയാണ് ഡിസിപി ചൈത്ര തെരേസ ജോണിന്‍റെ നേതൃത്വത്തിൽ പരിശോധന നടന്നത്. എന്നാല്‍ പരിശോധനയില്‍ പ്രതികളെ കണ്ടെത്താൻ കഴിഞ്ഞില്ല.
തിരുവനന്തപുരം മെഡിക്കൽ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞ കേസിലെ പ്രതികൾക്കായ് രാത്രി 11.30ഓടെയാണ് പൊലീസ് സംഘം സിപിഎം ജില്ലാ കമ്മറ്റി ഓഫീസിലെത്തിയത്. ഓഫീസ് സെക്രട്ടറി അടക്കം കുറച്ച്പേർ മാത്രമേ പരിശോധനാ സമയത്ത് സിപിഎം ജില്ലാ കമ്മറ്റി ഓഫീസിൽ ഉണ്ടായിരുന്നുള്ളൂ. വിവരങ്ങൾ ചോദിച്ചറിഞ്ഞ പൊലീസ് സംഘം ഓഫീസിലെ മുറികളെല്ലാം പരിശോധിച്ചു. പ്രതികളുടെ വീടുകളിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. എന്നാൽ ആരെയും കണ്ടെത്താനായില്ല.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോക്സോ കേസ് പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകനെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത ഡിവൈഎഫ്ഐ പ്രവർത്തകനെ കാണാൻ അനുവദിക്കാത്തതിൽ രോക്ഷാകുലരായാണ് ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ പൊലീസ് സ്റ്റേഷന് നേരെ കല്ലെറിഞ്ഞത്. കേസിൽ ആകെ പത്ത് പ്രതികളാണ് ഉള്ളത്.ജില്ലാ കമ്മിറ്റി ഓഫീസ് റെയ്ഡ് ചെയ്ത പൊലീസ് നടപടിയിൽ സിപിഎം ജില്ലാ നേതൃത്വത്തിന് കടുത്ത അമര്‍ഷമുണ്ടെന്നാണ് വിവരം.