കെ.സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി; നാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കും
ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് റിമാന്‍റില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി.
പത്തനംതിട്ട: ശബരിമലയിലെ അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് റിമാന്‍റില്‍ കഴിയുന്ന ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ കോഴിക്കോട്ടേക്ക് കൊണ്ടുപോയി. കണ്ണൂരില്‍ ഒരു പ്രകടനത്തിനിടെ പൊലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ പ്രൊഡക്ഷന്‍ വാറണ്ട് നിലനില്‍ക്കുന്നതിനാല്‍ നാളെ കണ്ണൂര്‍ കോടതിയില്‍ ഹാജരാക്കാനായാണ് നടപടി.സുരേന്ദ്രനെ നാളെ കണ്ണൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ടിന് മുന്നിൽ ഹാജരാക്കും.
ഇന്ന് സുരേന്ദ്രനെ കോഴിക്കോട് സബ് ജയിലില്‍ താമസിപ്പിച്ച് നാളെ രാവിലെ കണ്ണൂരിലെത്തിച്ച് കോടതയില്‍ ഹാജരാക്കുമെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കേസില്‍ ജാമ്യം ലഭിക്കുമെന്നാണ് കെ സുരേന്ദ്രന്‍റെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്. അതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായും അദ്ദേഹം അറിയിച്ചിട്ടുണ്ട്.
അതേസമയം ഈ കേസില്‍ ജാമ്യം ലഭിച്ചാലും കെ.സുരേന്ദ്രന് പുറത്തിറങ്ങാനാകില്ല. സന്നിധാനത്ത് സത്രീയെ ആക്രമിച്ച കേസില്‍ സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തില്‍ ജാമ്യം ലഭിച്ചാല്‍ സുരേന്ദ്രനെ തിരിച്ച് കൊട്ടാരക്കര ജയിലിലെത്തിക്കാനാണ് പൊലീസ് നീക്കം.
മറ്റന്നാള്‍ വീണ്ടും സുരേന്ദ്രന്‍റെ ജാമ്യാപേക്ഷ പരിഗണിക്കുന്നുണ്ട്. തന്നെ പൂജപ്പുര ജയിലിലേക്ക് മാറ്റണമെന്ന സുരേന്ദ്രന്‍റെ ആവശ്യത്തില്‍ ജയില്‍ സൂപ്രണ്ടിനോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇക്കാര്യവും ജാമ്യാപേക്ഷയ്ക്കൊപ്പം കോടതി പരിഗണിക്കും.