ആലുവ കൊലപാതകം; പ്രതികളുടെ രേഖാ ചിത്രം തയ്യാറാക്കാൻ ആരംഭിച്ച് പൊലീസ്
പുതപ്പ് വാങ്ങാൻ കടയിലെത്തിയത് നല്ല ഉയരമുള്ള മധ്യവയസ്കനായ പുരുഷനും മുപ്പത് വയസിന് താഴെ പ്രായമുള്ള സ്ത്രീയുമാണ് എന്നാണ് കടക്കാരന്‍റെ മൊഴി. വെള്ള നിറത്തിലുള്ള പോളോ കാറിലായിരുന്നു ഇരുവരും എത്തിയത്. മൃതദേഹം ഉപേക്ഷിക്കാനായി ഇരുവരും ഇതേ കാറിൽ ആലുവ ഭാഗത്ത് ചുറ്റിത്തിരഞ്ഞതായാണ് വിവരം.
കൊച്ചി: ആലുവയിൽ യുവതിയുടെ മൃതദേഹം പുതപ്പിൽ പൊതിഞ്ഞ് കെട്ടിത്താഴ്ത്തിയ സംഭവത്തിൽ പൊലീസ് പ്രതികളുടെ രേഖാചിത്രം തയ്യാറാക്കാൻ ആരംഭിച്ചു. മൃതദേഹം പൊതിഞ്ഞ പുതപ്പ് വാങ്ങിയ സ്ത്രീയും പുരുഷനും തന്നയാണ് കൊലയാളികൾ എന്ന് പൊലീസ് സ്ഥിരീകരിച്ചു. കടക്കാരന്‍റെ സഹായത്തോടെ പൊലീസ് ഇവരുടെ രേഖാ ചിത്രം തയ്യാറാക്കുകയാണ് പൊലീസ് ഇപ്പോൾ.
പുതപ്പ് വാങ്ങാൻ കടയിലെത്തിയത് നല്ല ഉയരമുള്ള മധ്യവയസ്കനായ പുരുഷനും മുപ്പത് വയസിന് താഴെ പ്രായമുള്ള സ്ത്രീയുമാണ് എന്നാണ് കടക്കാരന്‍റെ മൊഴി. വെള്ള നിറത്തിലുള്ള പോളോ കാറിലായിരുന്നു ഇരുവരും എത്തിയത്. മൃതദേഹം ഉപേക്ഷിക്കാനായി ഇരുവരും ഇതേ കാറിൽ ആലുവ ഭാഗത്ത് ചുറ്റിത്തിരഞ്ഞതായാണ് വിവരം.
കൊല നടന്നത് ഫെബ്രുവരി ഏഴിന് തന്നെയാണെന്നാണ് പൊലീസ് നിഗമനം. മൃതദേഹം പുതഞ്ഞ പുതപ്പ് വാങ്ങിയ കട കണ്ടെത്തിയതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. കളമശ്ശേരി എച്ച്എംടി കവലയിലെ ഒരു കടയിൽ നിന്നാണ് മൃതദേഹം പൊതിഞ്ഞ പുതപ്പ് വാങ്ങിയത്. ആലുവയിലേയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങളും മൊബൈൽ ടവർ ലൊക്കേഷനുകളും പോലീസ് പരിശോധിച്ചു വരികയാണിപ്പോൾ.
എന്നാൽ ആരാണ് കൊല്ലപ്പെട്ടതെന്ന സൂചന പൊലീസിന് ഇനിയും ലഭിച്ചിട്ടില്ല. യുവതിയെ കാണാനില്ല എന്ന നിലയിലുള്ള പരാതി ഈ അടുത്ത ദിവസങ്ങളിലൊന്നും പൊലീസിന് ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സിസിടിവി ദൃശ്യങ്ങൾ തുമ്പായി ഉപയോഗിച്ച് അന്വേഷണം മുന്നോട്ടു നീക്കാൻ ശ്രമിക്കുകയാണ് പൊലീസിപ്പോൾ.
കളമശ്ശേരി മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റുമോർട്ടത്തിൽ യുവതിയുടെ കൊലപാതകം ശ്വാസം മുട്ടിച്ചു തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. വായിൽ തുണി തിരുകിയോ കഴുത്തിൽ ബലം പ്രയോഗിച്ചോ ആകാം കൊലപാതകം എന്നാണ് പോലീസ് സർജൻ അന്വേഷണ സംഘത്തെ അറിയിച്ചിട്ടുള്ളത്. ചുരിദാറിന്‍റെ പാന്‍റ്ആണ് വായിൽ തിരുകിയിരുന്നത്.
25 വയസ്സിനും 40 വയസ്സിനും ഇടയിൽ പ്രായമുള്ള യുവതിയുടെ ശരീരത്തിൽ മറ്റ് പരുക്കുകളൊന്നും കണ്ടെത്താനായിട്ടില്ല. ഏഴു ദിവസം വരെ പഴക്കം മൃതദേഹത്തിനുണ്ടെന്നാണ് നിഗമനം. കൂടുതൽ വ്യക്തതക്കായി ആന്തരിക അവയവങ്ങൾ ഫോറൻസിക് പരിശോധനക്കായി അയച്ചിട്ടുണ്ട്.
കൊല്ലപ്പെട്ടത് നഗരവാസിയായ യുവതി ആണെന്നാണ് പോലീസിന് ലഭിച്ച സൂചന. മൃതദേഹം ആദ്യം കണ്ട മംഗലശ്ശേരി സെമിനാരിയിലെ വൈദിക വിദ്യാർത്ഥികളുടെ മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച വൈകിട്ടോടെ കുളിക്കടവിൽ തുണിയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ആദ്യം കണ്ടത് വൈദിക വിദ്യാർത്ഥികളായിരുന്നു.