പുത്തലത്ത് നസിറുദ്ദീൻ വധം; എസ്ഡിപിഐക്കാര്‍ കുറ്റക്കാരെന്ന് കോടതി
വേളം സ്വദേശിയായ നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് എസ് ഡി പി ഐ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ മൂന്ന് മുതൽ ഏഴ് വരെയുള്ള പ്രതികളെ കോടതി വെറുതേ വിട്ടു.
കൊച്ചി: കോഴിക്കോട് വേളത്തെ യൂത്ത് ലീഗ് പ്രവർത്തകൻ പുത്തലത്ത് നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ രണ്ട് എസ്ഡിപിഐ പ്രവർത്തകർ കുറ്റക്കാരാണെന്ന് കോടതി. പ്രതികളായ കപ്പച്ചേരി ബഷീർ, കൊല്ലിയില്‍ അന്ത്രു എന്നിവരെയാണ് കോഴിക്കോട് ജില്ലാ സെഷൻ കോടതി ജഡ്ജി സുരേഷ് കുമാർ കുറ്റക്കാരായി പ്രഖ്യാപിച്ചത്. ശിക്ഷ വിധിക്കുന്നത് നവംബർ 30ലേക്ക് മാറ്റി.
വേളം സ്വദേശിയായ നസിറുദ്ദീനെ കൊലപ്പെടുത്തിയ കേസിൽ ഏഴ് എസ് ഡി പി ഐ പ്രവർത്തകരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ മൂന്ന് മുതൽ ഏഴ് വരെയുള്ള പ്രതികളെ കോടതി വെറുതേ വിട്ടു. 2016 ജുലൈ 15ന് നസിറുദ്ദീനും ബന്ധു അബ്ദുല്‍ റഊഫും ബൈക്കില്‍ സഞ്ചരിക്കവെ ബുള്ളറ്റ് ബൈക്കിലെത്തിയ പ്രതികള്‍ തടഞ്ഞു നിർത്തി കൊല നടത്തിയെന്നാണ് കേസ്. പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിൽ സന്തോഷമുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
2016 നവംബർ 8 നാണ് കേസിൽ കുറ്റപത്രം സമർപ്പിച്ചത്. ആകെ 47 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രൊസിക്യുഷന് വേണ്ടി സി കെ ശ്രീധരൻ ഹാജറായി. കേസിൽ പ്രതി ചേർത്തിരുന്ന ഒറ്റത്തെങ്ങുള്ളതില്‍ റഫീഖ്, നടുപുത്തലത്ത് റഫീഖ്, സാദിഖ് ടി.വി.സി, മുഹമ്മദ് സി.കെ, സാബിത്ത് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. 106 സാക്ഷികളുടെ പട്ടികയും ആറ് രേഖകളും നാല് വാഹനങ്ങളും ആയുധങ്ങളും കോടതിയില്‍ ഹാജരാക്കിയിരുന്നു.