പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ; നിയമ ഭേദഗതിയുമായി രാജസ്ഥാൻ സര്‍ക്കാര്‍
- കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് രാജസ്ഥാനില്‍ ഇനി വധശിക്ഷ
- നിയമ ഭേദഗതി ബില്‍ രാജസ്ഥാൻ നിയമസഭ പാസാക്കി
ജയ്പൂര്‍: പന്ത്രണ്ടോ അതില്‍ താഴെയോ പ്രായമുള്ള പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യുന്ന കുറ്റവാളികള്‍ക്ക് രാജസ്ഥാനിൽ ഇനി വധശിക്ഷ. ഇതു സംബന്ധിച്ച നിയമ ഭേദഗതി ബില്‍ രാജസ്ഥാൻ നിയമസഭ പാസാക്കി.
ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് കതാരിയ അവതരിപ്പിച്ച ബിൽ ശബ്ദവോട്ടോടെയാണ് പാസാക്കിയത്. ഇന്ത്യൻ ശിക്ഷാ നിയമത്തിലെ 376 എഎ യിൽ ഭേദഗതി വരുത്തിയാണ് വധശിക്ഷ ഉറപ്പ് വരുത്തിയിരിക്കുന്നത്. പന്ത്രണ്ടോ അതില്‍ താഴെയോ പ്രായമുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷയോ, ജീവപര്യന്തത്തിൽ കുറയാത്ത കഠിനതടവോ വിധിക്കുന്ന നിയമമാണ് പാസാക്കിയിരിക്കുന്നത്. ജീവപര്യന്തം മരണം വരെ തടവാണെന്നും ഭേദഗതിയിൽ പറയുന്നു.
പന്ത്രണ്ട് വയസിൽ താഴെയുള്ള കുട്ടികളെ പീഡിപ്പിക്കുന്നവർക്കാണ് വധശിക്ഷ ഉറപ്പാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് രാജസ്ഥാന്. നേരത്തെ മധ്യപ്രദേശും സമാനമായ ബിൽ പാസാക്കിയിരുന്നു. ഹരിയാന സര്‍ക്കാരും ഇത്തരത്തിലുള്ള നിയമ ഭേദഗതി വരുത്താന്‍ ഒരുങ്ങുകയാണ്.ബലാത്സംഗ കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി അതിവേഗ കോടതികള്‍ സ്ഥാപിക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് അപേക്ഷ നല്‍കുമെന്നും ഹരിയാന മുഖ്യമന്ത്രി ഷീലാ മില്ലര്‍ ലാല്‍ ഖട്ടാര്‍ നേരത്തെ അറിയിച്ചിരുന്നു. മഹാരാഷ്ട്രയും കർണാടകയും കുട്ടികളെ പീഡിപ്പിക്കുന്നവർക്ക് വധശിക്ഷ നൽകാനുള്ള നീക്കത്തിലാണ്.