ഭരണകൂടം തന്നെ വർഗീയത വളർത്തുന്നു; സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി രമേശ് ചെന്നിത്തല
ശബരിമല വിഷയത്തിൽ യുഡിഎഫ് എടുത്ത നിലപാട് ശരി എന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്. മൂടുപടം ഇട്ട് യുവതികളെ ശബരിമലയിൽ കയറ്റിയത് ധീരതയല്ലെന്നും ചെന്നിത്തല പറഞ്ഞു.
തിരുവനന്തപുരം: അക്രമ രാഷ്ട്രീയതിനെതിരെ സെക്രട്ടറിയേറ്റിന് മുന്നില്‍ യുഡിഎഫ് നടത്തുന്ന ഉപവാസ സമരം ആരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിലാണ് സമരം. സംസ്ഥാനത്ത് ഭരണകൂടം തന്നെ വർഗീയത വളർത്തുകയാണെന്ന് ഉപവാസം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെ രമേശ് ചെന്നിത്തല ആരോപിച്ചു. പിണറായി വർഗീയതയെ വർഗീയത കൊണ്ട് നേരിടുകയാണെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.
സംസ്ഥാനത്തെ ജനങ്ങളെ പിണറായിയും കൂട്ടരും മതത്തിന്റെയും വർഗത്തിന്റെയും പേരിൽ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. ശബരിമല പ്രശ്നം കാണിച്ചാണ് ഭിന്നിപ്പിക്കാനുള്ള ശ്രമം നടക്കുന്നത്. ശബരിമല വിഷയത്തിൽ യുഡിഎഫ് എടുത്ത നിലപാട് ശരിയെന്ന് ഇപ്പോൾ തെളിഞ്ഞിരിക്കുകയാണ്.
മൂടുപടമിട്ട് യുവതികളെ ശബരിമലയിൽ കയറ്റിയത് ധീരതയല്ലെന്നും ചെന്നിത്തല പറഞ്ഞു. സർക്കാരും സിപിഎമ്മും നവോത്ഥാനത്തെ വളച്ചൊടിക്കാൻ ശ്രമിക്കുകയാണ്. കോണ്‍ഗ്രസിന്റെ നവോത്ഥാന പാരമ്പര്യം മറ്റാർക്കും അവകാശപ്പെടാനാകില്ലെന്നും ചെന്നിത്തല പറഞ്ഞു.