വിയ്യൂർ ജയിലിൽ പീഡനക്കേസിലെ പ്രതി മരിച്ചു; തല്ലിക്കൊന്നതാണെന്ന് ബന്ധുക്കൾ
വെള്ളിയാഴ്ച രാവിലെ മസ്തിഷ്കാഘാതത്തെത്തുടർന്ന് ഇയാൾ മരിച്ചതായി പൊലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്‍റെ വാദം.
തൃശ്ശൂർ: വിയ്യൂർ ജയിലിൽ കഴിഞ്ഞിരുന്ന പീഡനക്കേസിലെ പ്രതി മർദനമേറ്റ് മരിച്ചതായി ബന്ധുക്കളുടെ പരാതി. പെരുമ്പാവൂർ പട്ടിമറ്റം സ്വദേശി അബ്ദുൾ മജീദാണ് തൃശ്ശൂർ മെഡിക്കൽ കോളേജിൽ മരിച്ചത്. സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാനൊരുങ്ങുകയാണ് ബന്ധുക്കൾ.
പീഡനക്കേസിൽ 10 വർഷം തടവിന് ശിക്ഷിക്കപ്പെട്ട അബ്ദുൾ മജീദിനെ ജനുവരി 27 നാണ് എറണാകുളം സബ് ജയിലിൽ നിന്നും വിയ്യൂർ ജയിലിൽ എത്തിച്ചത്. 28 ന് ഇയാളെ അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വെള്ളിയാഴ്ച രാവിലെ മസ്തിഷ്കാഘാതത്തെത്തുടർന്ന് ഇയാൾ മരിച്ചതായി പൊലീസ് കുടുംബത്തെ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ദുരൂഹതയുണ്ടെന്നാണ് കുടുംബത്തിന്‍റെ വാദം. ആശുപത്രിയിൽ പ്രവേശിപ്പിച്ച വിവരം അറിയിക്കാൻ വൈകിയെന്നും ബന്ധുക്കൾ ആരോപിക്കുന്നു.
തഹസിൽദാറുടെ സാന്നിധ്യത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മൃതദേഹം പിന്നീട് പോസ്റ്റ്മോർട്ടത്തിന് കൊണ്ടുപോയി.തെറ്റ് ചെയ്തവരുണ്ടാകും എന്നാൽ തല്ലിക്കൊല്ലാനുള്ള അവകാശമില്ലെന്ന് അബ്ദുൾ മജീദിന്‍റെ ബന്ധുവായ ബഷീർ പറയുന്നു. വിശദമായ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ജയിൽ ഐ ജിക്കും പരാതി നൽകാനാണ് ബന്ധുക്കളുടെ തീരുമാനം.