ഡെങ്കിപ്പനി ബാധിച്ച് 22കാരിയെ ഐസിയുവിൽ ബലാൽസംഘം ചെയ്തു; ഡോക്ടറും സഹായിയും അറസ്റ്റിൽ
ഗാന്ധിനഗര്‍: ഡെങ്കിപ്പനി ബാധിച്ച് ഐസിയുവിൽ പ്രവേശിപ്പിച്ച ഇരുപത്തിരണ്ടുകാരിയെ ഡോക്ടറും സഹായിയും ചേര്‍ന്നു ബലാൽസംഘം ചെയ്തു. മക്കുമരുന്നു കുത്തിവച്ച ശേഷമായിരുന്നു പീഡനം. സംഭവത്തില്‍ ഡോക്ടറെയും സഹായിയെയും പൊലീസ് അറസ്റ്റ് ചെയ്തു. ഗുജറാത്തിലെ ഗാന്ധിനഗറിൽ അപ്പോളോ ആശുപത്രിയിലാണ് സംഭവം.
കഴിഞ്ഞ ഞായർ, തിങ്കൾ ദിവസങ്ങളിൽ മയങ്ങാനുള്ള മരുന്ന് കുത്തിവെച്ച് ഡോക്ടർ തന്നെ ബലാൽസംഘം ചെയ്തു എന്ന യുവതിയുടെ പരാതിയിലാണ് അറസ്റ്റ്. 29 കാരനായ ഡോക്ടർ രാജേഷ് ചൗഹാൻ, വാർഡ് ബോയ് ചന്ദ്രകാന്ത് വങ്കാർ എന്നിവരാണ് പൊലീസ് പിടിയിലായത്. അപ്പോളോ ആശുപത്രി ഐസിയുവിൽ ഡെങ്കിപനിക്ക് ചികിത്സയിലായിരുന്ന യുവതിയാണ് ബലാത്സംഗത്തിന് ഇരയായത്. രാത്രി ഡ്യൂട്ടിയിലായിരുന്ന ജൂനിയർ ഡോക്ടർ മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കുകയായിരുന്നു.
പാകിസ്താനിലെ സിന്ധ് പ്രവിശ്യക്കാരനായ ഡോക്ടർ ദീർഘകാല വിസയിലാണ് ഗുജറാത്തിൽ താമസിച്ചിരുന്നത്. താന്‍ പീഡിപ്പിക്കപ്പെട്ട വിവരം അറിയിച്ച് യുവതി അമ്മാവന് കത്തയച്ചിരുന്നു. യുവതിയുടെ ആരോപണം സത്യമാണെന്ന് മെഡിക്കൽ പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടുണ്ട്. ബലാൽസംഘക്കുറ്റത്തിന് ഐപിസി 376 cd വകുപ്പുകൾ ചേർത്ത് പോലീസ് കേസെടുത്തു
ബലാത്സംഗത്തിനിരയായ യുവതി തിരിച്ചറിയൽ പരേഡിൽ ഇരുവരെയും തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളടക്കം പൊലീസ് പരിശോധിച്ച് വരികയാണ്. ഡോക്ടറേയും ആശുപത്രി ജീവനക്കാരനേയും സസ്പെന്റ് ചെയ്തതായി ആശുപത്രി അധികൃതർ അറിയിച്ചു.