കോടതിയിൽ മൊഴി നൽകരുതെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു
കേസിൽ അറസ്റ്റിലായ പ്രതികൾ ദിസങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്.
ദില്ലി: കോടതിയിൽ മൊഴി നൽകരുതെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗത്തിനിരയായ പെൺകുട്ടിയെ നിർബന്ധിച്ച് വിഷം കഴിപ്പിച്ചു. ദില്ലിയിലെ ദ്വാരകയിലാണ് സംഭവം. കഴിഞ്ഞ വർഷമാണ് പതിനേഴുകാരി ബലാത്സംഗത്തിനിരയായത്. കേസിൽ അറസ്റ്റിലായ പ്രതികൾ ദിസങ്ങൾക്ക് മുമ്പ് ജാമ്യത്തിൽ ഇറങ്ങിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിക്ക് നേരെ ആക്രമണം ഉണ്ടായത്.
കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ട്യൂഷൻ കഴിഞ്ഞ് മടങ്ങി വരികയായിരുന്ന പെൺക്കുട്ടിയെ രണ്ടംഗ സംഘം തടഞ്ഞു നിർത്തി. ബലാത്സംഗക്കേസിൽ കോടതിയിൽ മൊഴി നൽകരുതെന്നും, മൊഴി നൽകിയാൽ ഗുരുതര പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും സംഘം ഭീഷണിപ്പെടുത്തി. എന്നാൽ ഇവരുടെ ഭീഷണിക്ക് വഴങ്ങില്ലെന്ന് പെൺകുട്ടി അറിയിച്ചതോടെ ബലം പ്രയോഗിച്ച് വിഷം കുടിപ്പിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ശേഷം ഇരുവരും അവിടെ നിന്ന് കടന്നു കളഞ്ഞു.
തുടർന്ന് പെൺകുട്ടി സമീപത്തെ ആശുപത്രിയിൽ ചികിത്സ തേടി. പിറ്റേദിവസമാണ് പൊലീസിൽ പരാതി നൽകിയത്. ബലാത്സംഗക്കേസിലെ പ്രതികൾ തന്നെയാണ് ഇതിന് പിന്നിലെന്നാണ് സംശയിക്കുന്നതെന്നും അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു.