മുഖ്യമന്ത്രിയുടെ ഹെലികോപ്ടര്‍ യാത്ര: ഫണ്ട് വകമാറ്റിയത് മാനദണ്ഡങ്ങള്‍ കാറ്റിൽ പറത്തി
തിരുവനന്തപുരം: ഓഖി ദുരന്ത നിവാരണ ഫണ്ട് മുഖ്യമന്ത്രിയുടെ ഹെലികോപ്ടർ യാത്രക്കായി വകമാറ്റിയത് മാനദണ്ഡങ്ങളെല്ലാം കാറ്റിൽ പറത്തി. താനറിയാതെ തുക അനുവദിച്ചതിൽ റവന്യൂ സെക്രട്ടറിയോട് വിശദീകരണം തേടുമെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
ദുരന്തങ്ങള്‍ നേരിടാനും ഇരയായവർക്കും ആശ്വാസം നൽകാനുമാണ് ദുരിതാശ്വാസ ഫണ്ട് വിനിയോഗിക്കേണ്ടത്. ഫണ്ടിൽ നിന്നും അടിയന്തിര സഹായം നൽകുന്നത് ദുരത്തിൽപ്പെട്ട മരിച്ചവരുടെ ആശ്രിതർക്കും വീടും സ്വത്തും നഷ്ടമായവർക്കുമാണ്. പക്ഷെ ഇവിടെ എട്ടു ലക്ഷമാണ് ഫണ്ടില്‍ നിന്നും എടുക്കാൻ ഉത്തരവിട്ടത്. ഓഖിയെ നേരിടാൻ കൂടുതൽ പണം അനുവദിക്കണമെന്നാണ് കേരളം കേന്ദ്രത്തോട് ആവശ്യപ്പെടുന്നത്. അങ്ങനെയിരിക്കെയാണ് ദുരന്ത നിവാരണ അതോററ്റിയുടെ ചെയർമാൻ കൂടി മുഖ്യമന്ത്രിയുടെ ആകാശ യാത്രക്ക് ഫണ്ട് വകമാറ്റിയത്. അടിയന്തിര സഹായത്തിന് ക്യാബിനറ്റ് ചർച്ച ചെയ്യാതെ ചീഫ് സെക്രട്ടറിയും അഡീഷണല്‍ ചീഫ് സെക്രട്ടറിക്കും ഒരു കോടിവരെ അനുവദിക്കാം. ഇതുമറയാക്കിയാണ് റവന്യൂ അഡീഷണൽ ചീഫ് സെക്രട്ടറിയുടെ വിവാദ ഉത്തരവ്.
ഫണ്ട് വിവാദം മന്ത്രിയും റവന്യൂ സെക്രട്ടറിയും തമ്മലുളള ഭിന്നത രൂക്ഷമാക്കി. നേരത്തെ രണ്ടു തവണ പിഎച്ച് കുര്യനെ മാറ്റണമെന്ന് റവന്യൂമന്ത്രി ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി തയ്യാറായിരുന്നില്ല.