റിയാസ് മൗലവി വധം: പ്രതികള്‍ക്കെതിരെ ഭാര്യ നല്‍കിയ ഹര്‍ജി തള്ളി
- റിയാസ് മൗലവി വധം: പ്രതികള്‍ക്കെതിരെ ഭാര്യ നല്‍കിയ ഹര്‍ജി തള്ളി
കാസർഗോഡ്: റിയാസ് മൗലവി വധക്കേസ് പ്രതികൾക്കെതിരെ യുഎപിഎ ചുമത്തണമെന്നാവശ്യപ്പെട്ട് നൽകിയ ഹര്‍ജി തള്ളി. റിയാസ് മൗലവിയുടെ ഭാര്യ നൽകിയ ഹരജിയാണ് കാസർഗോഡ് ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി തള്ളിയത്. പഴയ ചൂരിയിലെ മദ്രാസാധ്യാപകൻ റിയാസ് മൗലവിയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഭാര്യ കോടതിയെ സമീപിച്ചത്.
കേസിലെ പ്രതികൾക്കുമേൽ യുഎപിഎ വകുപ്പ് ചുമത്തണമെന്നാവശ്യപ്പെട്ടായിരുന്നു കുടക് ഹൊഡബയലിലെ എംഇ സെയ്ദയുടെ ഹര്‍ജി. റിയാസ് മൗലവിയെ അകാരണമായി വെട്ടിക്കൊലപ്പെടുത്തിയതിലൂടെ വർഗീയ കലാപമുണ്ടാക്കാനാണ് ശ്രമിച്ചതെന്നും ഇക്കാരണത്താൽ പ്രതികൾക്കുമേൽ യുഎപിഎ ചുമത്തണമെന്നാണ് ഹരജിയിലെ ആവശ്യം. ഈ ആവശ്യത്തെ സർക്കാർ കോടതിയിലെതിർത്തു. പ്രോസിക്യൂഷന്റെ വാദങ്ങൾ അംഗീകരിച്ച കോടതി ഒടുവിൽ ഹര്‍ജി തള്ളി.
കൊലപാതക കുറ്റവും സാമുദായിക സ്പർദയുണ്ടാക്കാൻ പ്രതികൾ ശ്രമിച്ചെന്ന വകുപ്പും മാത്രമാണ് നിലവിൽ പ്രതികൾക്കുമേൽ ചുമത്തിയിരിക്കുന്നത്. ഹര്‍ജി തള്ളിയതോടെ ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിക്കാനാണ് നീക്കം. മാർച്ച് 21 നാണ് റിയാസ് മൗലവിയെ പള്ളിയിലെ കിടപ്പുമുറിൽവച്ച് വെട്ടി കൊലപ്പെടുത്തിയത്. കാസർകോട് കേളുഡുഗെ സ്വദേശികളായ അജേഷ്, നിതിൻ, അഖിൽ എന്നിവരാണ് കേസിലെ പ്രതികൾ.