അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി ഉറപ്പ്; സനല്‍കുമാറിന്‍റെ ഭാര്യ സമരം അവസാനിപ്പിച്ചു
നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്‍റെ ഭാര്യ വിജി സമരം അവസാനിപ്പിച്ചു. സിഎസ്ഐ സഭയും സര്‍ക്കാരുമായി ചര്‍ച്ച നടത്തി.
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ കൊല്ലപ്പെട്ട സനല്‍ കുമാറിന്‍റെ ഭാര്യ വിജി സമരം അവസാനിപ്പിച്ചു. അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപത്തില്‍ വിജിക്ക് ജോലി നല്‍കും. സിഎസ്ഐ സഭ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് ഉറപ്പ്. ധനസഹായവും സര്‍ക്കാര്‍ നല്‍കും. 22 ദിവസമായി വിജി സെക്രട്ടേറിയറ്റിന് മുന്നില്‍ സമരത്തിലായിരുന്നു.
നവംബര്‍ അഞ്ചിന് സനല്‍ കൊല്ലപ്പെട്ടതിനു പിന്നാലെ വീട്ടിലെത്തിയ മന്ത്രിമാര്‍ അടക്കമുളളവര്‍ സാമ്പത്തിക സഹായവും ജോലിയും വാഗ്ദാനം നല്‍കി. എന്നാല്‍ പ്രതിയായ ഡിവൈഎസ്പി ആത്മഹത്യ ചെയ്തതോടെ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല. നെയ്യാറ്റിൻകര മുൻ ഡിവൈഎസ്പി ഹരികുമാർ വാഹനത്തിന് മുന്നിലേക്ക് സനിലിനെ തള്ളിയിട്ടുവെന്നാണ് ക്രൈം ബ്രാഞ്ച് കേസ്. 35 ലക്ഷത്തിന്‍റെ കടബാധ്യത കൊല്ലപ്പെട്ട സനിലുണ്ട്. ഇതിൻറെ രേഖകളെല്ലാം പൊലീസ് ശേഖരിച്ച് സർക്കാരിന് നൽകിയിരുന്നു.
സനലിന്‍റെ കുടുംബത്തിന് സഹായ വാഗ്ദാനവുമായി സുരേഷ് ഗോപി എം പിയും രംഗത്തെത്തിയിരുന്നു. വീട് പണയം വച്ച് വനിത വികസന കോർപ്പറേഷനിൽ നിന്ന് എടുത്ത വായ്പ തിരിച്ചടയ്ക്കാമെന്നാണ് സുരേഷ് ഗോപിയുടെ ഉറപ്പ്.