സാത്താൻ ആരാധന; സഹപാഠികളെ കൊന്ന് രക്തം കുടിക്കാൻ പദ്ധതി; രണ്ട് പെൺകുട്ടികൾ അറസ്റ്റിൽ
ആത്മഹത്യ ചെയ്ത് നരകത്തിൽ പോയി സാത്താനൊപ്പം ജീവിക്കാൻ വേണ്ടിയാണ് തങ്ങളിങ്ങനെ ചെയ്യാനൊരുങ്ങിയതെന്ന് പൊലീസിനോട് കുട്ടികൾ വെളിപ്പെടുത്തി.
അമേരിക്ക: സാത്താൻ ആരാധനയുടെ ആചാരത്തിന്റെ ഭാഗമായി സഹപാഠികളെ കൊന്ന് രക്തവും മാംസവും ഭക്ഷിക്കാൻ തയ്യാറെടുത്ത പെൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. അമേരിക്കയിലെ ഫ്ളോറിഡയിലെ ബാർട്ടോ മിഡ്ഡിൽ സ്കൂളിൽ നിന്നാണ് പെൺകുട്ടികളെ അറസ്റ്റ് ചെയ്തത്. സ്കൂളിലെ ബാത്റൂമിനുള്ളളിൽ ഒളിച്ചു നിന്നിരുന്ന പെൺകുട്ടികളുടെ കൈവശം മാരകായുധങ്ങളും കത്തിയുമുണ്ടായിരുന്നു. ഇവിടെ വരുന്ന കുട്ടികളെ ആക്രമിച്ച് പദ്ധതി പൂർത്തിയാക്കിയതിന് ശേഷം ആത്മഹത്യ ചെയ്യാനായിരുന്നു പെൺകുട്ടികളുടെ തീരുമാനം എന്നും പൊലീസ് പറയുന്നു.
പ്രേതസിനിമകൾ കണ്ടിട്ടാണ് പതിനൊന്നും പന്ത്രണ്ടും വയസ്സ് പ്രായമുള്ള വിദ്യാർത്ഥിനികൾ ഇതിന് മുതിർന്നതെന്ന് പൊലീസ് വെളിപ്പെടുത്തുന്നു. ആത്മഹത്യ ചെയ്ത് നരകത്തിൽ പോയി സാത്താനൊപ്പം ജീവിക്കാൻ വേണ്ടിയാണ് തങ്ങളിങ്ങനെ ചെയ്യാനൊരുങ്ങിയതെന്ന് പൊലീസിനോട് കുട്ടികൾ വെളിപ്പെടുത്തി. നാല് കത്തികളും പിസ്സാ കട്ടറും വൈൻ ഗ്ലാസ്സും ഉണ്ടായിരുന്നു ഇവരുടെ കൈകളിൽ. ആയുധം കൈവശം വയ്ക്കൽ, ഗൂഢാലോചന, കൊലപാതക ശ്രമം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ജൂവനൈൽ ഹോമിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്.