ഈ പ്രചരണം അടിസ്ഥാനരഹിതമെന്ന് സൗദി തൊഴിൽ മന്ത്രാലയം
വിദേശികളുടെ താമസരേഖയിൽ തൊഴിൽ മാറ്റം അനുവദിക്കുമെന്ന പ്രചാരണം അടിസ്ഥാന രഹിതമെന്ന് സൗദി തൊഴിൽ മന്ത്രാലയം. ഇഖാമയിൽ രേഖപ്പെടുത്തിയ തൊഴിലിന് പകരം മറ്റുജോലികൾ ചെയ്യുന്നത് നിയമലംഘനമാണെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
സ്വകാര്യ മേഘലയിൽ ജോലിചെയ്യുന്ന വിദേശികളുടെ പ്രൊഫഷൻ മാറുന്നതിനു അനുവദിക്കുമെന്നും ഇതിനായി രണ്ടു മാസത്തെ സമയപരിധി നൽകുമെന്നുമായിരുന്നു സമൂഹ മാധ്യമങ്ങളിലെ പ്രചരണം. എന്നാൽ ഇത് തൊഴിൽ മന്ത്രാലയം നിഷേധിച്ചു.
മാത്രമല്ല സ്വദേശിവൽക്കരണത്തിന്റെ ഭാഗമായി വിദേശികളുടെ പ്രൊഫഷൻ മാറ്റുന്നത് നിർത്തിവെച്ച നടപടി പുനഃപരിശോധിക്കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി. സ്വകാര്യ മേഘലയിൽ പരമാവധി സ്വദേശികൾക്കു തൊഴിൽ നൽകുന്നത് ലക്ഷ്യമിട്ടാണ് മറ്റു തൊഴിലുകളിലേക്കു മാറുന്നതിനു വിദേശികൾക്ക് വിലക്കേർപ്പെടുത്തിയത്. വിദേശികളുടെ പ്രൊഫഷൻ മാറ്റിനൽകുന്നത് തൊഴിൽ മന്ത്രാലയം കഴിഞ്ഞ ഓഗസ്റ്റിലാണ് നിർത്തിവെച്ചത്.