ലോയയുടെ ദുരൂഹ മരണം; കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റി
- ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്
ദില്ലി: സിബിഐ കോടതി ജഡ്ജി ബി.എച്ച് ലോയയുടെ ദുരൂഹ മരണത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള കേസ് സുപ്രീംകോടതി വിധി പറയാൻ മാറ്റി . കോൺഗ്രസ് പ്രവർത്തകനായ തെഹ്സീൻ പൂനംവാലയാണ് സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സൊറാബുദ്ദീൻ ഷേക് വ്യാജ ഏറ്റുമുട്ടൽ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്നു ബ്രിജ്ഗോപാൽ ലോയ. ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷാ പ്രതിയായിരുന്ന കേസിൽ അമിത്ഷാ നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടതിന് പിന്നാലെയാണ് ജഡ്ജിയെ നാഗ്പ്പൂരിലെ ഗസ്റ്റ് ഹൗസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
2014 ഡിസംബര്‍ 1നായിരുന്നു സംഭവം. ജഡ്ജിയുടെ മരണത്തെ കുറിച്ച് അദ്ദേഹത്തിന്‍റെ കുടുംബത്തിന് സംശയങ്ങളുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും ദില്ലി ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് എ.പി.ഷാ ചീഫ് ജസ്റ്റിസിന് അയച്ച കത്തിൽ ആവശ്യപ്പെട്ടിരുന്നു. ഇതെടാപ്പം അഭിഭാഷകരുടെ സംഘടകളും ഹര്‍ജി നൽകിയിരുന്നു.