Asianet News MalayalamAsianet News Malayalam

മുന്നോക്ക സമുദായങ്ങളിലെ ഒരു വിഭാഗം ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ വ്യാപക സംഘര്‍ഷം

ദളിത് ബന്ദിന് പകരമായി മുന്നോക്ക സമുദായത്തിലെ ഒരു വിഭാഗം ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ഭോപ്പാല്‍, ഗ്വാളിയോര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Second Bharat Bandh In A Month 12 Injured In Bihar Violence

പാറ്റ്ന: ജാതി സംവരണത്തിനെതിരെ സമൂഹ മാധ്യമങ്ങളിലൂടെ ഒരുവിഭാഗം ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ബിഹാറില്‍ സംഘര്‍ഷം. ഇരു വിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലിലും വെടിവെയ്പ്പിലും 12 പേര്‍ക്ക് പരിക്കേറ്റു. റോഡ് ഉപരോധിച്ച പ്രക്ഷോഭകര്‍ ട്രെയിന്‍ തടഞ്ഞും പ്രതിഷേധിച്ചു. മധ്യപ്രദേശ്, രാജസ്ഥാന്‍ ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലെ വിവിധയിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ സഹാറന്‍പൂരിലും മുസാഫര്‍ നഗറിലും ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. അതിനിടെ ബദായൂനില്‍ ആക്രമികള്‍ തകര്‍ത്ത പ്രതിമയ്‌ക്ക് പകരം കാവി നിറത്തിലുള്ള അംബേദ്കര്‍ പ്രതിമ നിര്‍മ്മിച്ചത് വിവാദമായി.

ദളിത് ബന്ദിന് പകരമായി മുന്നോക്ക സമുദായത്തിലെ ഒരു വിഭാഗം ആഹ്വാനം ചെയ്ത ഭാരത് ബന്ദില്‍ ഭോപ്പാല്‍, ഗ്വാളിയോര്‍, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. മധ്യപ്രദേശിലെ  ഭീണ്ടിലും, മൊറേനയിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി നല്‍കി. ഉത്തരാഖാണ്ഡിലെ നൈനിറ്റാളിലും പ്രകടനങ്ങളും പ്രതിഷേധങ്ങളും നിരോധിച്ചു. ബിഹാറിലെ അറായില്‍ ഇരു വിഭാഗങ്ങള്‍ തമ്മില്‍ കല്ലേറും വെടിവയ്പ്പുമുണ്ടായി. യുപിയിലെ സഹാറന്‍പൂരിലും മുസാഫര്‍ നഗറിലും ഇന്‍റര്‍നെറ്റ് സേവനം റദ്ദാക്കി. ഫിറോസാബാദില്‍ ഒമ്പതാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അവധി നല്‍കി. 

6,000ത്തോളം പൊലീസുകാരുടെ സുരക്ഷാ വലയത്തിലാണ് ഭോപ്പാല്‍. പട്രോളിങ്ങും ശക്തമാക്കി. പ്രകോപരനപരമായ പരാമര്‍ശം നടത്തി സമൂഹ മാധ്യമങ്ങളിലൂടെ ഭാരത് ബന്ദിന് ആഹ്വാനം ചെയ്ത മൂന്നുപേര്‍ക്കെതിരെ ഇന്നലെ യു.പി പൊലീസ് കേസെടുത്തിരുന്നു. അതിനിടെ യു.പിയിലെ ബദായൂനില്‍ കാവി നിറത്തിലുള്ള അംബേദ്കര്‍ പ്രതിമ നിര്‍മ്മിച്ചത് വിവാദമായി. ആക്രമികള്‍ തകര്‍ത്ത പ്രതിമയ്‌ക്ക് പകരം നിര്‍മ്മിച്ച പ്രതിമയാണ് വിവാദമായത്. സര്‍ക്കാര്‍ ഒഫീസുകളില്‍ കാവി പെയിന്‍റ് അടിച്ച യു.പി സര്‍ക്കാര്‍ അംബേദ്കറിനേയും രാഷ്‌ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കുകയാണെന്ന് ബി.എസ്.പി വിമര്‍ശിച്ചു.